കൊല്ലം : കൊല്ലത്ത് നിന്നും ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച 11 ശ്രീലങ്കൻ പൗരൻമാർ പോലീസ് പിടിയിലായി. ബോട്ട് മാർഗ്ഗമാണ് ഇവർ ഒസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ചത്. നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു.
കഴിഞ്ഞമാസം 19 ന് ശ്രീലങ്കയിൽ നിന്നും രണ്ട് പേർ ചെന്നൈയിൽ എത്തിയിരുന്നു. പിന്നാലെ ടൂറിസ്റ്റ് വിസയിൽ എത്തിയ ഇവരെ കാണാതായി. തുടർന്ന് തമിഴ്‌നാട് ക്യൂബ്രാഞ്ച് ഇവരെ തേടി തമിഴ്‌നാട്ടിലും അയൽ സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസുമായും ഇവർ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ വിവിധ ലോഡ്ജുകളിൽ നിന്ന് 11 ശ്രീലങ്കൻ പൗരന്മാർ അറസ്റ്റിലായത്.
അറസ്റ്റിലായവരിൽ 2 പേർ ചെന്നൈയിൽ നിന്ന് കടന്ന് കളഞ്ഞവരാണ്. ബാക്കിയുള്ളതിൽ ആറ് പേർ ട്രിച്ചിയിലെ ലങ്കൻ അഭയാർത്ഥി ക്യാപിലും മൂന്ന് പേർ ചെന്നൈയിലെ അഭയാർത്ഥി ക്യാംപിലും കഴിഞ്ഞവരാണ്.ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്നൊരാളാണ് ഇവരുടെ ഏജെന്റ് എന്നാണ് പുറത്ത് വരുന്ന വിവരം . മറ്റൊരു ഏജെന്റിനെ കാണാനാണ് ഇവർ കൊല്ലത്ത് എത്തിയത്. അതേസമയം കേരളത്തിലെ ഇവർക്ക് ബന്ധപ്പെടാൻ നിർദേശം കിട്ടിയ ഏജന്റ് കൊല്ലത്തുള്ള ആളാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറുക എന്നതായിരുന്നു ഇവരുടെ പദ്ധതി.ഇപ്പോൾ പിടിയിലായ പതിനൊന്ന് പേർ മാത്രമായിരിക്കില്ല ബോട്ടിൽ കടക്കാൻ പദ്ധതിയിട്ടത് . വലിയ ബോട്ടിൽ വൻസംഘമായിട്ടാണ് ഇത്തരക്കാർ സാധാരണ ഓസ്‌ട്രേലിയയിലേക്ക് പോകാറുള്ളത്. അതിനാൽ തന്നെ കൂടുതൽ പേർ കൊല്ലത്തേക്ക് വന്നു കൊണ്ടിരിക്കുകയോ അടുത്ത നിർദ്ദേശം കാത്ത് സമീപജില്ലകളിൽ തമ്പടിക്കുകയോ ആയിരിക്കാം എന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായവരുടെ ഫോണുകൾ കേന്ദ്രീകരിച്ച് മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസും് തമിഴ്‌നാട് ക്യൂബ്രാഞ്ചും .
Comments