കോട്ടയം: അഭിരാമിയെ കടിച്ച തെരുവുനായ അന്ന് തന്നെ രണ്ട് പശുക്കിടാങ്ങളേയും കടിച്ചിരുന്നതായി റിപ്പോർട്ട്. രണ്ട് കിടാങ്ങളും പിന്നീട് ചത്തു. അഭിരാമിയുടെ നില ഗുരുതരമാക്കിയത് മുഖത്തേറ്റ കടിയാണെന്നാണ് വിദഗ്ധർ പറയുന്നത്. മുഖത്തെ മുറിവിൽ നിന്ന് വൈറസ് തലച്ചോറിലെത്താൻ വളരെ കുറച്ച് സമയം മതിയെന്ന് ഡോക്ടർമാർ പറയുന്നു.
ഞരമ്പുകളുടെ അറ്റങ്ങൾ കൂടുതലുള്ള ഭാഗമാണ് മുഖം. ഇവിടെ കടിയേൽക്കുമ്പോൾ നായയുടെ ഉമിനീരിലുള്ള വൈറസ് വളരെ വേഗം ഞരമ്പിലേക്ക് കയറും. മുഖത്തെ മുറിവിൽ നിന്ന് വൈറസ് തലച്ചോറിലെത്താൻ പരമാവധി നാല് മണിക്കൂർ മതി. അഞ്ച് മിനിട്ടിനകം കടിയേറ്റ ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി പരമാവധി വൈറസുകളെ ഇല്ലാതാക്കണം.
അഭിരാമിയുടെ മുഖത്തെ മുറിവിൽ നിന്ന് പേവിഷബാധ തലച്ചോറിലേക്ക് വ്യാപിച്ചിട്ടുണ്ടാകാമെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരും പറയുന്നു. മുഖത്താണ് കടിയേൽക്കുന്നതെങ്കിൽ വൈറസിനെ എത്രയും വേഗം നേരിട്ട് നശിപ്പിക്കുന്ന ആന്റിബോഡി ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്‌ക്കണം. അഭിരാമിക്ക് നായയുടെ കടിയേറ്റ് നാല് മണിക്കൂറോളം വൈകി 10.55നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഇമ്യൂണോഗ്ലോബുലിൻ കുത്തിവച്ചത്. ഇത് സ്ഥിതി ഗുരുതരമാക്കിയെന്നാണ് വിലയിരുത്തൽ.
Comments