ഇടുക്കി : കഴിഞ്ഞ ദിവസം ഇടുക്കി ആർടിഒ ഓഫീസിൽ എത്തിയ രണ്ട് മിടുക്കി കുട്ടികളെക്കണ്ട് എല്ലാവരും ഒന്ന് ഞെട്ടിപ്പോയി. കെഎസ്ആർടിസിക്കെതിരെ പരാതി നൽകാൻ എത്തിയതായിരുന്നു അവർ. സ്‌കൂട്ടറിൽ യാത്ര ചെയ്ത തങ്ങളെ ഇടിച്ചിട്ട് നിർത്താതെ പോയ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു ഈ പിഞ്ചു കുട്ടികളുടെ ആവശ്യം. സംഭവം കേട്ടതോടെ ആർടിഒ ഇവരിൽ നിന്നും പരാതിയും എഴുതിവാങ്ങി.
മുരിക്കാശേരി സ്വദേശികളായ നിരഞ്ജന, നീലാഞ്ജന എന്നിവരാണ് ഇടുക്കി ആർടിഒ ആർ. രമണനെ കാണാൻ പരാതിയുമായെത്തിയത്. തങ്ങൾ സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ചിട്ട് നിർത്താതെ പോയ കെഎസ്ആർടിസി ഡ്രൈവർക്കെതിരെയായിരുന്നു പരാതി.
കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം. ഇടുക്കി മുരിക്കാശ്ശേരിയിൽ സ്‌കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ചു വീഴ്‌ത്തിയ ശേഷം കെഎസ്ആർടിസി ബസ് നിർത്താതെ പോകുകയായിരുന്നു.
സ്‌കൂൾ വിട്ട് ട്യൂഷനും കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് പോകുന്ന വഴി മുരിയ്‌ക്കാശേരി കാനറ ബാങ്കിന് അടുത്തുവെച്ചാണ് അപകടം നടന്നത് എന്ന് കുട്ടികളുടെ പരാതിക്കത്തിൽ പറയുന്നു. കട്ടപ്പനയിലേക്ക് പോകുന്ന ബസ് തങ്ങളുടെ സ്‌കൂട്ടറിനെ മറികടന്ന് പോകുന്നതിനിടയിൽ ബസിന്റെ പുറകുവശം സ്‌കൂട്ടറിൽ തട്ടിയെന്നും താഴെ വീണുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ ബസ് ഒന്ന് നിർത്താൻ പോലും തയ്യാറായില്ലെന്ന് കുട്ടികൾ പറഞ്ഞു.
തങ്ങൾക്ക് ക്ലാസിൽ പോകാനായില്ലെന്നും പരീക്ഷയൊന്നും എഴുതാൻ പറ്റിയില്ലെന്നും കുട്ടികൾ പറയുന്നു. ചേച്ചയുടെ കൈയ്യിൽ ചതവുണ്ടായത് കാരണം പരീക്ഷ എഴുതാനായില്ലെന്ന് കുഞ്ഞനുജത്തി പറഞ്ഞു. അമ്മയുടെ അമ്മയുടെ കാൽ മുട്ട് മുറിഞ്ഞിരിക്കുകയാണെന്നും കൈയ്യിൽ ചതവുണ്ടെന്നും ഇവർ പറഞ്ഞു. രാജമുടി ഡി പോൾ പബ്ലക് സ്‌കൂളിൽ ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലുമാണ് സഹോദരിമാർ പഠിക്കുന്നത്.
പരാതിയുടെയും വീഡിയോ ദൃശ്യത്തിന്റെയും അടിസ്ഥാനത്തിൽ ഡ്രൈവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. ഇടുക്കി ആർടിഒയുടേതാണ് നടപടി. കോട്ടയം കൂട്ടിക്കൽ സ്വദേശി ബിനോയിയുടെ ലൈസൻസ് ആണ് സസ്‌പെൻഡ് ചെയ്തത്.
Comments