തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണവും പേവിഷബാധയും വർദ്ധിച്ച സാഹചര്യത്തിൽ തദ്ദേശ വകുപ്പുമായി സഹകരിച്ച് മുൻകരുതൽ നടപടികൾ കൂടുതൽ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പിന്റെ തീരുമാനം. വീടുകളിൽ വളർത്തുന്ന നായകൾക്ക് നിർബന്ധമായും വാക്സീൻ നൽകണമെന്ന നിർദ്ദേശവും ആരോഗ്യ വകുപ്പ് നൽകി.
സംസ്ഥാനത്ത് തെരുവുനായ ആക്രമണം ദിനം പ്രതി വർദ്ധിക്കുകയാണ്. പേവിഷബാധയേറ്റ് 12 കാരിയായ അഭിരാമി മരണപ്പെട്ടതിന് പിന്നാലെ ആരോഗ്യ വകുപ്പിന് നേരെ വ്യാപക വിമർശനമുയർന്നിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേർത്തത് .തദ്ദേശ , മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് മുൻകരുതൽ നടപടികൾ കൂടുതൽ ശക്തിപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
നേരെത്തെ ആക്ഷൻ പ്ലാൻ രൂപീകരിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.വീടുകളിൽ വളർത്തുന്ന നായകൾക്ക് നിർബന്ധമായും വാക്സിൻ നൽകണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളത്തുനായകളുടെ വാക്‌സിനേഷനും ലൈസൻസും നിർബന്ധമായും നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കും.
യോഗത്തിൽ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെങ്കിലും കാര്യക്ഷമമായി വന്ധ്യംകരണം ഉൾപ്പടെ നടപ്പാക്കാൻ ആരോഗ്യ വകുപ്പിനാകുന്നില്ലെന്ന വിമർശനം ശക്തമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 96000 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആറ് വർഷത്തിനിടെ കടിയേറ്റത് 1059000 പേർക്കും. 57 പേരാണ് മരണമടഞ്ഞത്.
Comments