ഇസ്ലാമാബാദ് : പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രാജ്യം പ്രളയദുരന്തത്തിൽ പെട്ട് കിടക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. സൗജന്യ റേഷൻ നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. സങ്കർ ജില്ലയിലെ ഷാദാദ്പൂർ സ്വദേശിയായ ഭഗ്വന്തി എന്ന 13 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ പോയ പെൺകുട്ടിയെ പ്രദേശവാസികളായ ഖാലിദ് മാഷി, ബർഷേക് മാഷി എന്നിവർ ചേർന്ന് വിജനമായ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
സൗജന്യ റേഷൻ നൽകാമെന്ന് പറഞ്ഞാണ് ഇവർ ഗ്രാമത്തിന് പുറത്തുള്ള പ്രദേശത്ത് കുട്ടിയെ എത്തിച്ചത്. തുടർന്ന് ലഹരി വസ്തുക്കൾ നൽകി കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവം പുറത്തറിഞ്ഞെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
അടുത്തിടെ ഹിന്ദു പെൺകുട്ടികൾക്കെതിരെ പാകിസ്താനിൽ അക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഉമർകോട് ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ റേഷനും മറ്റ് സഹായങ്ങളും നൽകാനെന്ന പേരിൽ രണ്ട് ഹിന്ദു സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ടുകളുണ്ട്. എട്ടുവയസ്സുള്ള ഹിന്ദു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും അവളുടെ ഇരുകണ്ണുകളും അക്രമികൾ തകർത്തെന്നമുള്ള വീഡിയോ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
Comments