സംവിധായകൻ വിനയന്റെ തിരിച്ച് വരവ് എന്ന തരത്തിലാണ് മലയാള ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് പ്രേക്ഷക ശ്രദ്ധ നേടിയത്. തിരുവോണ ദിനത്തിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തിയത് എങ്കിലും വിനയൻ തീർത്ത മായാജാലം കാണാൻ നിരവധി പേരാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിരക്കുന്നത്. ഇത്തരത്തിലോരു ചിത്രം എടുക്കാൻ സംവിധായകൻ കാണിച്ച ധൈര്യത്തെയാണ് നിരവധി പേർ പ്രശംസിക്കുന്നത്.
കേരളത്തിൽ മാത്രം 200ൽ ഏറെ സ്‌ക്രീനുകളാണ് ചിത്രത്തിനായി ഒരുക്കിയിരുന്നത്. യുകെ ഉൾപ്പെടെ യൂറോപ്പിലും നോർത്ത് അമേരിക്കയിലുമായി വലിയ സ്‌ക്രീൻ കൗണ്ടോടെയാണ് ചിത്രത്തിന്റെ റിലീസ്. ജിസിസി ഒഴികെയുള്ള ചിത്രത്തിന്റെ വിദേശ റിലീസ് 9-ാം തീയതി ആണ്. നൂറിലേറെ തിയറ്ററുകളാണ് യൂറോപ്പിൽ മാത്രം ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.
കേരളത്തിനു പുറമെ തിരുപ്പൂർ, സേലം, കോയമ്പത്തൂർ, ചെന്നൈ,ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, ദില്ലി, യുപി, ഹരിയാന, ഗുജറാത്ത്, മംഗളൂരു, മണിപ്പാൽ, മൈസൂരു എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റിലീസിംഗ് സെൻററുകൾ ഉണ്ട്.അതേസമയം ഡബ്ബിംഗ് കോപ്പികളുടെ സെൻസറിംഗ് പൂർത്തിയാവാത്തതിനാൽ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകൾ നാളെ റിലീസ് ചെയ്യില്ല.മറ്റു ഭാഷകളുടെ സെൻസറിംഗ് പൂർത്തിയായാലുടൻ ഇവ തിയേറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ വിനയൻ അറിയിച്ചു.
വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാതാവ്.സിജു വിൽസൻ ആണ് ചിത്രത്തിൽ നായകൻ. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുരുഷനെയാണ് സിജു അവതരിപ്പിക്കുന്നത്.
Comments