കോട്ടയം: ഓണാഘോഷത്തെ അധിക്ഷേപിച്ചുള്ള പാലാ രൂപതയ്ക്ക് കീഴിലെ വികാരി ഫാ. തോമസ് വാഴച്ചാരിക്കലിന്റെ പ്രസംഗം വിവാദമാകുന്നു.ഓണാഘോഷം സാത്താനിക ആരാധനയാണെന്ന അദ്ദേഹത്തിന്റെ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പുറത്തായത്.
ഓണാഘോഷത്തിന്റെ ചൈതന്യം മുഴുവനും ഒരു പൈശാചിക അരുവിയെ സ്വീകരിക്കുന്നതിന്റെ ഭാഗമാണെന്നാണ് ഹൈന്ദവ സഹോദരങ്ങളുടെ വിശ്വാസം. നമ്മൾ പായസമുണ്ടാക്കി കുടിക്കുന്നു, ഓണസദ്യ നമ്മൾ കഴിക്കുന്നു. അങ്ങനെ പാപിയെ സ്വീകരിക്കൽ നമ്മൾ ആഘോഷിക്കുന്നു. എന്തുമാത്രം പൈശാചിക പ്രവൃത്തിയാണ് നമ്മൾ ചെയ്യുന്നതെന്ന് പ്രസംഗത്തിൽ ഫാദർ ചോദിക്കുന്നു.
കാണം വിറ്റ് ഓണം ഉണ്ണണം എന്ന് പറയുന്നതിൽ എന്ത് നന്മയാണുള്ളത്? നമുക്കുള്ളതെല്ലാം വിറ്റ് തുലച്ച് ഓണം ആഘോഷിക്കണം എന്നുള്ള കൺസെപ്റ്റ് ബുദ്ധിയുള്ള ഒരു വ്യക്തിയ്ക്കും ഉൾക്കൊള്ളാൻ കഴിയില്ല. ഇത്തരം ബാഹ്യമായ ആഘോഷരീതി തികച്ചും ലൗകികമാണ്. ഇത് സാത്താന്റെ ശൈലിയാണെന്ന് ഫാദർ വിമർശിക്കുന്നു.
യഥാർത്ഥ മഹാബലി ഈശോ തന്നെയാണെന്നും,ഇശോയെ അവഗണിച്ച് ശരിക്കും ബലിയല്ലാത്ത ഒരാളുടെ ആഘോഷത്തെ വരവേൽക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. ഫാദറിന്റെ പ്രസംഗം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാളികൾ ഒന്നടങ്കം കൊണ്ടാടുന്ന ആഘോഷത്തെ ഇത്തരത്തിൽ അപമാനിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഫാദറിന്റെ വീഡിയോ ഷെയർ ചെയ്യുന്നത്.
Comments