ശ്രീനഗർ: കോൺഗ്രസ് തനിക്കുനേരെ മിസൈലുകൾ തൊടുത്തുവിട്ടെങ്കിലും 303 റൈഫിൾ ഉപയോഗിച്ച് താൻ തിരിച്ചടിക്കുകയും അവ നശിപ്പിക്കുകയും ചെയ്തുവെന്ന് ഗുലാബ് നബി ആസാദ്. ജമ്മു കശ്മീരിലെ ഭാദേർവയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് ആസാദ് ഇങ്ങനെ പറഞ്ഞത്. പാർട്ടിയുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അടുത്തിടെയാണ് മുൻ കോൺഗ്രസ് നേതാവ് ഉപേക്ഷിച്ചത്.
”അവർ (കോൺഗ്രസ്) എനിക്ക് നേരെ മിസൈൽ പ്രയോഗിച്ചു, ഞാൻ 303 റൈഫിൾ ഉപയോഗിച്ച് തിരിച്ചടിക്കുക മാത്രമാണ് ചെയ്തത്, അവ നശിപ്പിക്കപ്പെട്ടു. ഞാൻ ഒരു ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?’ അദ്ദേഹം ചോദിച്ചു. പാർട്ടിയുടെ മുഴുവൻ സംവിധാനവും തകർത്തതിന് പാർട്ടി നേതാവ് രാഹുൽ ഗാന്ധിയെ ആസാദ് നേരത്തെ വിമർശിച്ചിരുന്നു. തന്റെ അഞ്ച് പേജുള്ള രാജിക്കത്തിൽ, മുൻ കോൺഗ്രസ് അധ്യക്ഷനെ അദ്ദേഹം ‘പക്വതയില്ലാത്തവനും’ ‘ബാലിശക്കാരനും’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
‘ഈ പക്വതയില്ലായ്മയുടെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളിലൊന്നാണ്, രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളുടെ മുന്നിൽ സർക്കാർ ഓർഡിനൻസ് കീറിക്കളഞ്ഞത്,’ അദ്ദേഹം പറഞ്ഞു.
”പ്രസ്തുത ഓർഡിനൻസ് കോൺഗ്രസ് കോർ ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും തുടർന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ ഐകകണ്ഠേന അംഗീകരിക്കുകയും ചെയ്തതാണ്. ഈ ബാലിശമായ പെരുമാറ്റം പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും അധികാരത്തെ പൂർണ്ണമായും അട്ടിമറിച്ചു. യുപിഎ രണ്ടാം സർക്കാരിൽ ആരോഗ്യമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ആസാദ്. ആസാദിന്റെ രാജിയെത്തുടർന്ന്, ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെ 50ലധികം മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ പിന്തുണച്ച് പാർട്ടിയിൽ നിന്ന് രാജിവച്ചു.
Comments