അഹമ്മദാബാദ്: ഗുജറാത്തിൽ പടുകൂറ്റൻ ഹനുമാൻ വിഗ്രഹം അനാച്ഛാദനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോമനാഥിൽ പുതുതായി നിർമ്മിച്ച 16 അടി ഉയരമുള്ള പ്രതിമയാണ് അനാച്ഛാദനം ചെയ്തത്. ഗംഗാ ജലം ശുദ്ധീകരിക്കുന്ന സോമഗംഗാ ഡിസ്ട്രിബ്യൂഷൻ ഫെസിലിറ്റിയുടെ ഉദ്ഘാടനവും അമിത് ഷാ നിർവ്വഹിച്ചു.
വൈകീട്ടോടെയായിരുന്നു അദ്ദേഹം സോമനാഥിൽ എത്തിയത്. സോമനാഥ് ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം പ്രാർത്ഥനയും പൂജയും നടത്തി. ഇതിന് ശേഷമായിരുന്നു അദ്ദേഹം ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്തത്. സോമഗംഗാ ഡിസ്ട്രിബ്യൂഷൻ ഫെസിലിറ്റിയുടെ ഉദ്ഘാടനത്തിന് പുറമേ സോമനാഥ് ക്ഷേത്ര ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗിനായി ആരംഭിച്ച വെബ് പോർട്ടലും അമിത് ഷാ ഉദ്ഘാടനം ചെയ്തു. മാരുതി ഹട്ടിൽ പുതുതായി ആരംഭിക്കുന്ന 202 കടകളും അദ്ദേഹം ഭക്തർക്കായി സമർപ്പിച്ചു.
ഭഗവാൻ ശിവന് അഭിഷേകം ചെയ്യുന്ന ഗംഗാ ജലം ശുദ്ധിയാക്കുന്നതിന് വേണ്ടിയാണ് സോമഗംഗാ ഡിസ്ട്രിബ്യൂഷൻ ഫെസിലിറ്റി നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിൽ ശുദ്ധീകരിച്ച വെള്ളം കുപ്പികളിലാക്കി പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്യും. പുതുതായി ആരംഭിച്ച വെബ് പോർട്ടൽ വഴി ഭക്തർക്ക് വഴിപാടുകൾ ബുക്ക് ചെയ്യുന്നതിന് പുറമേ സംഭാവനകൾ നൽകാനും, ഓൺലൈൻ ദർശനത്തിനും കഴിയും. ഇതിന് പുറമേ ദൂരെ നിന്നെത്തുന്ന ഭക്തർക്ക് തങ്ങുന്നതിനായി മുറികൾ ബുക്ക് ചെയ്യാനും ഇതുവഴി സാധിക്കും.
Comments