ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിയിൽ വിധി ഇന്ന്. വാരാണസി ജില്ലാ കോടതിയാണ് ഹർജിയിയിൽ വിധി പറയുക. ഇതിന്റെ പശ്ചാത്തലത്തിൽ വാരാണസിയിൽ നിരോധനാജ്ഞയുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.
മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ സ്ഥലം ആരാധനയ്‌ക്കായി ഹിന്ദുക്കൾക്ക് തുറന്നു നൽകണം എന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ ആണ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഈ ഹർജി നിലനിൽക്കില്ലെന്ന് കാട്ടി മുസ്ലീം വിഭാഗവും കോടതിയെ സമീപിച്ചിരുന്നു. ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കുമോയെന്ന കാര്യത്തിലാണ് കോടതി അന്തിമ വിധി പ്രസ്താവിക്കാനൊരുങ്ങുന്നത്.
ജഡ്ജി അജയ് കൃഷ്ണ വിശ്വേശ് ആണ് ഹർജി പരിഗണിച്ചിരുന്നത്. കേസിൽ വാദം കഴിഞ്ഞ മാസം 24 ന് തന്നെ പൂർത്തിയായിരുന്നു. ജ്ഞാൻവാപി മസ്ജിദും പരിസരവും വഖഫ് ബോർഡിന്റേത് ആണെന്നും, അതിനാൽ മസ്ജിദുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം വഖഫ് ബോർഡിന് മാത്രമാണെന്നുമായിരുന്നു മുസ്ലീം വിഭാഗം വാദിച്ചത്. എന്നാൽ ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്ന വാദത്തിൽ ഹിന്ദു വിഭാഗം ഉറച്ചു നിന്നു. മസ്ജിദിൽ നടത്തിയ പുരാവസ്തു ഗവേഷണ വകുപ്പിന്റെ ഹർജിയിലെ നിർണായക കണ്ടെത്തലുകളും ഹിന്ദു വിഭാഗം തെളിവുകളായി കോടതിയിൽ നൽകിയിട്ടുണ്ട്.
അതേസമയം വിധി വരുന്ന സാഹചര്യത്തിൽ വാരാണസിയിൽ ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി. ജ്ഞാൻവാപി മസ്ജിദ് പരിസരത്തും നഗരത്തിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകളുടെ സാമൂഹ്യമാദ്ധ്യമ ഇടപെടലുകളും പോലീസ് നിരീക്ഷിച്ചുവരികയാണ്.
Comments