ന്യൂഡൽഹി: ജ്ഞാൻവാപി മസ്ജിദ് കേസിൽ ഹിന്ദു വിശ്വാസികൾക്ക് അനുകൂല വിധിയുമായി വാരാണസി ജില്ലാ കോടതി. മസ്ജിദിലെ ശിവലിംഗം കണ്ട സ്ഥലത്ത് ആരാധനയ്‌ക്കായ് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു സ്ത്രീകളുടെ ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ഹർജി തള്ളണമെന്ന മസ്ജിദ് കമ്മറ്റിയുടെ ആവശ്യവും കോടതി തള്ളി.
ജഡ്ജി എ.കെ വിശ്വേശ് ആണ് വിധി പറഞ്ഞത്. ഇതോടെ ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി ഈ മാസം 22 ന് പരിഗണിക്കും. അഞ്ച് ഹിന്ദു സ്ത്രീകളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. എന്നാൽ ഈ ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ കോടതി വാദം ആരംഭിച്ചത്.
മാസങ്ങൾ നീണ്ടു നിന്ന വാദം കഴിഞ്ഞ മാസം 24 നാണ് പൂർത്തിയായത്. വാദം സൂക്ഷ്മമായി പരിശോധിച്ച കോടതി നിത്യാരാധന നടത്തണമെന്ന ആവശ്യം നിലനിൽക്കുമെന്നും ഹർജിയിൽ വാദം കേൾക്കുമെന്നും അറിയിക്കുകയായിരുന്നു.
Comments