ഇസ്ലാമാബാദ്: ഏഷ്യ കപ്പിലെ ഇന്ത്യ- പാകിസ്താൻ മത്സരത്തിനിടെ മകൾ ത്രിവർണ പതാക വീശിയ സംഭവം മതമൗലികവാദികൾ വിവാദമാക്കിയതിന് പിന്നാലെ വിശദീകരണവുമായി മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പാക് പതാക കിട്ടാത്തതു കൊണ്ടാണ് മകൾ ഇന്ത്യൻ പതാക ഉയർത്തിക്കാട്ടിയതെന്ന് അഫ്രീദി പറഞ്ഞു. പാക് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്റ്റേഡിയത്തിൽ കളികാണാൻ എത്തിയവരിൽ 10 ശതമാനം മാത്രമാണ് പാകിസ്താനികൾ ഉണ്ടായിരുന്നത്. ഇക്കാര്യം ഭാര്യ തന്റെയടുത്ത് പറഞ്ഞിരുന്നു. സ്റ്റേഡിയത്തിൽ കൂടുതൽ എത്തിയത് ഇന്ത്യൻ ആരാധകർ ആയിരുന്നു. അതിനാൽ ഇന്ത്യൻ പതാകയായിരുന്നു സ്റ്റേഡിയത്തിൽ കൂടുതലായി ഉണ്ടായിരുന്നത്.
പാകിസ്താൻ പതാക തിരഞ്ഞെങ്കിലും കണ്ടില്ല. തുടർന്ന് വീശുന്നതിനായി മകൾക്ക് ഇന്ത്യൻ പതാക വാങ്ങി നൽകുകയായിരുന്നു. മകൾ ഇന്ത്യൻ പതാക ഉയർത്തുന്ന വീഡിയോ ദൃശ്യങ്ങൾ തനിക്കും ലഭിച്ചിരുന്നുവെന്നും അഫ്രീദി വ്യക്തമാക്കി.
സെപ്തംബർ നാലിന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് മകൾ ഇന്ത്യൻ പതാക ഉയർത്തിയത്. ഇത് തത്സമയം തന്നെ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. ഇതിന് പിന്നാലെ അഫ്രീദിയ്‌ക്കും കുടുംബത്തിനുമെതിരെ മതമൗലികവാദികളുടെ രൂക്ഷവിമർശനവും ഭീഷണിയും ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പതാക കിട്ടിയില്ലെന്ന വിശദീകരണവുമായി മുൻ താരം രംഗത്തു വന്നത്.
Comments