ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല വിധി ലഭിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനവുമായി ഹർജി നൽകിയ ഹിന്ദു സ്ത്രീകൾ. മധുരം വിതരണം ചെയ്തും, നൃത്തം ചവിട്ടിയുമാണ് ഇവർ സന്തോഷം പ്രകടിപ്പിച്ചത്. മറ്റ് ഹിന്ദു വിശ്വാസികളും ഇവർക്കൊപ്പം ചേർന്നു.
ഹര ഹര മഹാദേവ എന്ന മന്ത്രം ഉരുവിട്ടാണ് ഹർജിക്കാർ കോടതി വിധിയെ എതിരേറ്റത്. ഇതിന് പിന്നാലെ സന്തോഷത്താൽ പരസ്പരംവാരിപ്പുണർന്നു. ഇതിന് ശേഷം പ്രതികരണമാരാഞ്ഞ് സമീപിച്ച മാദ്ധ്യമപ്രവർത്തകരുടെ മുൻപിലായിരുന്നു ആഹ്ലാദം പ്രകടിപ്പിച്ച് നൃത്തം ചെയ്തത്. വിധിയുടെ വാർത്തകൾ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ പ്രദേശവാസികളും മധുര പലഹാരങ്ങളുമായി ഇവരുടെ അടുത്തേയ്‌ക്ക് എത്തി. ആഹ്ലാദപ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാജ്യത്തെ ഭക്തസമൂഹം ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്ന് ഹർജിക്കാരിൽ ഒരാളായ മജ്ഞു വ്യാസ് പറഞ്ഞു. എല്ലാ വിശ്വാസികളും ദീപം തെളിയിച്ച് ഈ വിജയം ആഘോഷിക്കണം ഇത് സന്തോഷത്തിന്റെ ദിനമാണെന്നും മജ്ഞു പ്രതികരിച്ചു. ഇത് ഹിന്ദു വിശ്വാസികളുടെ വിജയമാണെന്ന് കേസിലെ മറ്റൊരു ഹർജിക്കാരനായ സോഹൻ ലാൽ ആര്യയും വ്യക്തമാക്കി.
ഉച്ചയോടെയാണ് വാരാണസി ജില്ലാ കോടതി നിത്യാരാധനയ്‌ക്കായി നൽകിയ ഹർജി നിലനിൽക്കുമെന്ന് വ്യക്തമാക്കിയത്. ഇതോടെ ഇവരുടെ ഹർജികൾ ഈ മാസം 22 ന് കോടതി പരിഗണിക്കും. അതേസമയം വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് മസ്ജിദ് കമ്മിറ്റിയുടെ തീരുമാനം.
Comments