തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ കെഎസ്ആർടിസി സർവ്വകാല റെക്കോർഡ് വരുമാനം നേടി. സെപ്റ്റംബർ 12 തിങ്കളാഴ്ചയാണ് കെഎസ്ആർടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകൾ സർവ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.
സൗത്ത് സോൺ- 3.13 കോടി, സെൻട്രൽ സോൺ- 2.88 കോടി, നോർത്ത് സോൺ- 2.39 കോടി എന്നിങ്ങനെയാണ് വരുമാനം. പ്രതീക്ഷിത വരുമാനത്തിന്റെ 107.96 ശതമാനം നേടിയ കോഴിക്കോട് മേഖലയാണ് വരുമാനത്തിൽ മുന്നിൽ.
അതേസമയം, കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള വിതരണം പലപ്പോഴും അനിശ്ചിതത്വത്തിലാകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മിക്ക സർവീസുകളും ലാഭകരമാകുന്നതും, വരുമാനത്തിൽ വർദ്ധനവുണ്ടാകുന്നതും ജീവനക്കാരുടെ ശമ്പളത്തിൽ പ്രതിഫലിക്കുന്നില്ല എന്ന വിമർശനം ശക്തമാണ്.
ബി എം എസ് ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ സമര പരിപാടികൾ സംഘടിപ്പിച്ചതിന് ശേഷമാണ് ഓണക്കാലത്ത് ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ തയ്യാറായത്. ജീവനക്കാരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ സമരങ്ങളിൽ പങ്കെടുത്തിരുന്നു. വരുമാനം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ശമ്പളത്തിന്റെ കാര്യത്തിൽ ശുഭപ്രതീക്ഷയിലാണ് ജീവനക്കാർ.
Comments