തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്ക് ക്യാപ്റ്റൻമാരില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. യാത്രയിൽ പങ്കാളികൾ മാത്രമാണ് ഉള്ളതെന്നും എന്നാൽ രാഹുൽ ഗാന്ധി എന്ന നേതാവിന്റെ സാമിപ്യമാണ് ഈ ജാഥയുടെ പ്രധാന പ്രചോദന കേന്ദ്രമെന്നുമാണ് വേണുഗോപാലിന്റെ പ്രതികരണം. യാത്ര കശ്മീരിലെത്തുമ്പോൾ ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് വലിയ വഴിത്തിരിവാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേരളത്തിലെ സിപിഎമ്മിനെതിരായ യാത്രയല്ല ഭാരത് ജോഡോ യാത്ര. എന്നാൽ ഇടതുപക്ഷ പാർട്ടികൾ യാത്രയെ പരിഹസിച്ച് രംഗത്തു വന്നിരിക്കുകയാണ്. തങ്ങളുടെ ശത്രു കമ്മ്യൂണിസ്റ്റുകാരല്ല എന്നും ഭാരതത്തെ ഒന്നിപ്പിക്കാനുള്ള യാത്രയാണ് ഇപ്പോൾ നടക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കണ്ടെയ്നർ യാത്രയെന്ന വിമർശനത്തിനും അദ്ദേഹം മറുപടി പറയുന്നു. ഒരു ദിവസം 26 കിലോമീറ്ററുകളോളമാണ് നടക്കുന്നത്. അതിന് ശേഷം ഒന്ന് ഉറങ്ങാൻ കണ്ടൈനർ ഉപയോഗിക്കുന്നതിൽ തെറ്റെന്താണെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറിയുടെ ന്യായീകരണം.
കേരളത്തിൽ നിരവധി റാലികൾ സംഘടിപ്പിക്കുന്ന കോൺഗ്രസ് യുപിയിൽ ഒരു ദിവസം മാത്രമാണ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന ആരോപണത്തിനും കെ.സി വേണുഗോപാൽ പ്രതികരിച്ചു. അങ്ങനെ ആരോപണം ഉന്നയിക്കുന്നവർ ആദ്യം ഇന്ത്യയുടെ മാപ്പ് അറിയണമെന്നും എന്നിട്ട് തങ്ങളെ വിമർശിക്കാൻ വരൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്. സിപിഎമ്മിന് മോദിയും ബിജെപിയുമായി രഹസ്യ ബന്ധമുണ്ട്. അമിത്ഷാ യെ കേരളത്തിലേയ്‌ക്ക് ക്ഷണിച്ചതും ഗുജറാത്ത് മോഡൽ പഠിക്കാൻ ആളുകളെ പറഞ്ഞു വിടുന്നതും രഹസ്യ ബന്ധമുള്ളതിനാലാണെന്നും വേണുഗോപാൽ ആരോപിക്കുന്നു.
Comments