ന്യൂഡൽഹി: ഇന്ത്യൻ ഹൈവേ ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നിതിൻ ഗഡ്ക്കരിയുടെ മാജിക്ക് അവസാനിക്കുന്നില്ല. ഫാസ്ടാഗ് എന്ന സംവിധാനത്തിന് പിന്നാലെ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവാണ് ഇനി രാജ്യം കാണാനിരിക്കുന്നത്. ഓട്ടോമാറ്റിക്കായി വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞ് ടോൾ ഈടാക്കുന്ന സംവിധാനത്തിന്റെ പൈലറ്റ് പ്രൊജക്ട് ആരംഭിച്ചുകഴിഞ്ഞു.
കാലക്രമേണ ഫാസ്ടാഗ് സംവിധാനം മാറ്റി ഈ ആധുനിക സംവിധാനം ഏർപ്പെടുത്തുകയാണ് നിതിൻ ഗഡ്ക്കരി ലക്ഷ്യമിടുന്നത്. വാഹനങ്ങൾ ടോൾ ബൂത്തുകളിൽ ഒരു മിനിറ്റ് പോലും നിർത്തേണ്ടി വരില്ലെന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ ഗുണം. നിതിൻ ഗഡ്കരി തന്നെയാണ് ഇതിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ. യാത്ര ചെയ്ത ദൂരത്തിനനുസരിച്ച് ടോൾ ഈടാക്കാൻ സഹായിക്കുയും ചെയ്യും.
അതേസമയം ഫാസ്ടാഗുകൾ ഇന്ത്യൻ റോഡുകളിലെ തിരക്ക് കുറയ്‌ക്കാൻ സഹായിച്ചതായി നിതിൻ ഗഡ്കരി പറഞ്ഞു. 2018-19 കാലയളവിൽ, ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയം 8 മിനിറ്റായിരുന്നു. 2020-21 ൽ ഫാസ്ടാഗുകൾ അവതരിപ്പിച്ചതോടെ, വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയം ഇപ്പോൾ 47 സെക്കൻഡായി കുറഞ്ഞു. എന്നാൽ പുതിയ സംവിധാനം എത്തുന്നതോടെ ഇനി മുന്നിലുള്ള വാഹനം കടന്നുപോകാൻ കാത്തിരിക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ.
ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ കാത്തിരിപ്പ് സമയം കുറയ്‌ക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ, ടോൾ ബൂത്തുകളെ ഗതാഗതക്കുരുക്കിൽ നിന്ന് മുക്തമാക്കുക ഹൈവേകളിൽ ഓടുന്ന കാറുകളുടെ കൃത്യമായ ദൂരം കണക്കാക്കി വാഹന ഉടമകളിൽ നിന്ന് പണം ഈടാക്കുക എന്നിവ നടപ്പിലാക്കാനും സാധിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
സുരക്ഷിതമായ ട്രാഫിക് ഓപ്പറേഷൻ ഒരുക്കുന്നതിനായി, പുതുതായി നിർമ്മിച്ച എല്ലാ ദേശീയ പാതകളിലും, നിലവിലുള്ള 4 പ്ലസ്-ലെയ്ൻ ദേശീയ പാതകളിലും അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (എടിഎമ്മുകൾ) സ്ഥാപിക്കുന്നുണ്ടെന്ന് ഗഡ്കരി വ്യക്തമാക്കി. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി 2024 ഓടെ ദേശീയ പാതയുടെ 15,000 കിലോമീറ്ററിൽ ഇന്റലിജൻസ് ട്രാഫിക് സിസ്റ്റം (ഐടിഎസ്) നടപ്പിലാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments