മുംബൈ: ഏഷ്യാകപ്പിൽ പാകിസ്താനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ കളിയുടെ ഗതി മാറ്റിയേക്കാവുന്ന ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ പേരിൽ വിമർശനങ്ങളുടെ മുൾമുനയിലായ താരമാണ് ഇന്ത്യയുടെ യുവ പേസർ അർഷ്ദീപ് സിംഗ്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ അർഷ്ദീപിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഖാലിസ്താനി ബന്ധം ആരോപിച്ച് വിക്കിപീഡിയ പ്രൊഫൈൽ വരെ തിരുത്തി.
എന്നാൽ അർഷ്ദീപ് സിംഗ് ആ ദിവസം അനുഭവിച്ച മനോവേദന പങ്കുവെയ്‌ക്കുകയാണ് പരിശീലകനായ ജസ്വന്ത് റായ്. ആ രാത്രി അർഷ്ദീപ് വളരെ നിരാശനായിരുന്നുവെന്നും ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നുവെന്നും ജസ്വന്ത് പറയുന്നു. പാക് താരം ആസിഫ് അലിയെ കൈപ്പിടിയിൽ നിന്ന് വിട്ടുകളഞ്ഞ അർഷ്ദീപ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുക കൂടി ചെയ്തതോടെയാണ് സൈബർ ആക്രമണത്തിന് വിധേയനായത്.
മറ്റേതൊരു താരത്തെയും പോലെ മത്സരത്തിന് മുൻപ് അർഷ്ദീപും സമ്മർദ്ദത്തിലായിരുന്നു. എന്നാൽ കഠിനമായി പ്രയത്‌നിച്ചിട്ടുണ്ടെന്നും വിഷമിക്കേണ്ടതില്ലെന്നും ഉപദേശിച്ചാണ് ഗ്രൗണ്ടിലേക്ക് വിട്ടത്. ക്യാച്ച് കൈവിട്ടതോടെ അർഷ്ദീപ് നിരാശനായിരുന്നുവെന്ന് ജസ്വന്ത് റായ് പറഞ്ഞു.
ട്രോളുകളോ സമൂഹമാദ്ധ്യമങ്ങളിലെ പരിഹാസങ്ങളോ അർഷ്ദീപിനെ അലട്ടുന്നില്ല. എന്നാൽ അവസാന ഓവറിലെ പന്തുകൾ ലക്ഷ്യം കാണാഞ്ഞതും താരത്തെ നിരാശപ്പെടുത്തിയെന്ന് പരിശീലകൻ പറയുന്നു. ട്വി-20 ലോകകപ്പ് സ്‌ക്വാഡിൽ ഇടംപിടിച്ച അർഷ്ദീപ് ഭാവിയിൽ ഇന്ത്യയ്‌ക്ക് മുതൽകൂട്ടാകുമെന്നും ജസ്വന്ത് റായ് ഉറപ്പ് നൽകുന്നു.
Comments