പനജി: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള തീരുമാനം ദൈവനിശ്ചയമെന്ന് മുൻ ഗോവ മുഖ്യമന്ത്രി ദിഗംബർ കാമത്ത്. ഞാൻ ദൈവവിശ്വാസിയാണ്. കോൺഗ്രസ് വിടില്ലെന്ന് ഞാൻ പ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ അതേ ദൈവത്തിന് മുന്നിൽ ഞാൻ എന്റെ സാഹചര്യം വിശദീകരിച്ചു. ശരിയായ തീരുമാനം എടുക്കുന്നതിൽ ദൈവം ഒപ്പം നിന്നുവെന്നും കാമത്ത് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കുന്നതിനിടെയാണ് കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഗോവയിൽ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കേൽ ലോബോ എന്നിവർ ഉൾപ്പെടെ എട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നത്. മൈക്കേൽ ലോബോയുടെ ഭാര്യ ദെലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വീര, റുഡോൾഫ് അമോങ്കർ എന്നിവരാണ് ബിജെപിയിൽ ചേർന്ന മറ്റ് എം എൽ എമാർ.
40 അംഗ നിയമസഭയിൽ കോൺഗ്രസിന് 11ഉം ബിജെപിക്ക് 20ഉം എംഎൽഎമാരാണ് ഉണ്ടായിരുന്നത്. നിലവിൽ ബിജെപിയുടെ അംഗസംഖ്യ 28ഉം കോൺഗ്രസിന്റേത് മൂന്നുമാണ്. സംസ്ഥാനത്തെ എട്ടു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തനാവാഡെ നേരത്തേ വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ള മൂന്ന് എം എൽ എമാരുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ് എന്നാണ് വിവരം.
Comments