ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമില്ലാതെ ആറ് രാജ്യങ്ങൾ. ഈ പട്ടികയിൽ ഇനിയും ഏതെങ്കിലും രാജ്യങ്ങൾകൂടി ഇടംപിടിക്കുമോ എന്ന കാര്യം ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടില്ല. സെപ്തംബർ 9ന് അന്തരിച്ച രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ 19-ാം തീയതി തിങ്കളാഴ്ചയാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ ഔദ്യോഗിക ക്ഷണം ലഭിക്കാത്തത് ഇതുവരെ ആറ് രാജ്യങ്ങൾക്കാണ്.
യുക്രെയ്നെ ആക്രമിച്ചതിനാൽ എല്ലാവരും പ്രതീക്ഷിച്ചപോലെ തന്നെ റഷ്യയാണ് ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുള്ള ആദ്യ രാജ്യം. ബെലാറൂസ്, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, സിറിയ, വെനസ്വേല എന്നീ രാജ്യങ്ങൾക്കും ക്ഷണമില്ല. ചാൾസ് മൂന്നാമന് പുതിയ പദവി ലഭിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കഴിഞ്ഞ ദിവസം സന്ദേശം അയച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി റഷ്യയ്ക്ക് തിരികെ സന്ദേശം അയയ്ക്കാതിരുന്ന ബ്രിട്ടൻ അന്താരാഷ്ട്ര ഉപരോധം നേരിടുന്ന റഷ്യയോടുള്ള സമീപനത്തിലെ അകലം കുറച്ചിട്ടില്ല.
ഉത്തര കൊറിയ, ഇറാൻ, നിക്കരാഗ്വേ എന്നീ രാജ്യങ്ങൾക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചതായാണ് വിവരം. എന്നാൽ ഈ രാജ്യങ്ങളെല്ലാം അവരുടെ നയതന്ത്ര പ്രതിനിധികളെ മാത്രമാണ് രാജ്ഞിയുടെ സംസ്കാര ചടങ്ങിനായി അയയ്ക്കുന്നത്. ക്ഷണം ലഭിച്ച പ്രശസ്തരായ മുൻ ഭരണാധികാരികളുടെ പട്ടികയിൽ അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടംപിടിച്ചു. ആകെ ഏഴര ലക്ഷം പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുക്കുക എന്നാണ് സൂചന.
Comments