ഇസ്ലാമാബാദ് : ഇന്ത്യയിൽ നിന്ന് വേർപെട്ട കാലം മുതൽ പാകിസ്താൻ പട്ടിണിയിലാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. എപ്പോഴും പണം കടം വാങ്ങുന്ന രാജ്യം എന്ന നിലയിലാണ് എല്ലാ രാഷ്‌ട്രങ്ങളും പാകിസ്താനെ കാണുന്നത്. എഴുപത്തിയഞ്ച് വർഷമായി പാകിസ്താൻ പിച്ചച്ചട്ടിയുമായി കരഞ്ഞ് നടക്കുകയാണെന്നും ഷെരീഫ് പറഞ്ഞു. ഇസ്ലാമാബാദിൽ അഭിഭാഷകരുടെ സമ്മേളനത്തെ അഭംസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഏതെങ്കിലുമൊരു സുഹൃദ് രാജ്യത്തേക്ക് പോകുകയോ, ഫോൺ ചെയ്യുകയോ ചെയ്താൽ, കടം ചോദിക്കാൻ വന്നതാണെന്നാണ് അവർ കരുതുന്നത്. ചെറിയ രാജ്യങ്ങൾ പോലും ഇന്ന് പാകിസ്താനെ മറികടന്നിരിക്കുകയാണ്. നമ്മൾ 75 വർഷമായി പിച്ചച്ചട്ടിയുമായി അലയുന്നു.
പാകിസ്താനേക്കാൾ ജിഡിപി വളർച്ച കുറവുള്ള രാജ്യങ്ങൾ ഈ മേഖലയിൽ ഉണ്ടായിരുന്നു, എന്നാൽ ഇന്ന് കയറ്റുമതിയുടെ കാര്യത്തിൽ അവർ വളരെ മുന്നിലാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം പാകിസ്താൻ ഇന്ന് എവിടെയാണ് നിൽക്കുന്നത്? അതൊരു വേദനിപ്പിക്കുന്ന ചോദ്യമാണ്. എവിടെയും എത്താതെ നമ്മൾ ഇട്ടാവട്ടത്തിൽ നിന്ന് കറങ്ങുകയാണ്. പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയർന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിന് മുൻപും പാകിസ്താന്റെ സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളിയായിരുന്നു. പ്രളയത്തോടെ അത് കൂടുതൽ വഷളായി. താൻ സ്ഥാനമേൽക്കുമ്പോൾ തന്നെ രാജ്യം തിരിച്ചടവിൽ വീഴ്ച വരുത്തുന്ന ഘട്ടത്തിൽ ആയിരുന്നെന്നും ഷെരീഫ് വെളിപ്പെടുത്തി.
Comments