ന്യൂഡൽഹി: തങ്ങൾ ഖുറാൻ വ്യാഖ്യാതാക്കളല്ലെന്ന് സുപ്രീം കോടതി. കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതിയുടെ വിധി മതപരമായ വീക്ഷണ കോണിൽ വിശകലനം ചെയ്യുമ്പോൾ പാളിച്ച പറ്റി എന്ന പരാതിക്കാരികളുടെ അഭിഭാഷകരുടെ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.
ഹിജാബ് ധാരണം സ്വകാര്യതയുമായും മാന്യതയുമായും സ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട വിഷയമാണെന്നും, അതിന് മതപരമായ മാനങ്ങൾ കൂടിയുണ്ടെന്നും പരാതിക്കാരികളുടെ അഭിഭാഷകർ വാദിച്ചു. ഇസ്ലാമിക കാഴ്ചപ്പാട് ഹൈക്കോടതി പരിഗണിച്ച വിധം ശരിയായില്ലെന്നും അവർ വാദിച്ചു. ഇതിനോടായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.
‘ഇതിൽ ഒരു മാർഗ്ഗം ഖുറാൻ വ്യാഖ്യാനം ചെയ്യുക എന്നുള്ളതാണ്. എന്നാൽ ഞങ്ങൾ ഖുറാൻ വ്യാഖ്യാതാക്കളല്ല. ഞങ്ങൾക്ക് അത് ചെയ്യാൻ സാധിക്കില്ല. മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യുന്നത് കോടതിയുടെ കർത്തവ്യങ്ങളിൽ പെടുന്നില്ലെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവർ ഉൾപ്പെടുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹൈക്കോടതി എന്ത് പറഞ്ഞു എന്നതല്ല ഇപ്പോൾ പരിശോധിക്കുന്നത്. അപ്പീലുകളിൽ സ്വതന്ത്രമായ പരിശോധനയാണ് നടക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹിജാബ് ധാരണത്തെ സിഖുകാരുടെ തലപ്പാവ് ധാരണവുമായി ബന്ധപ്പെടുത്താനുള്ള പരാതിക്കാരുടെ ശ്രമങ്ങൾക്കും സുപ്രീം കോടതിയിൽ തിരിച്ചടി ഏറ്റിരുന്നു. ഹിജാബ് ധരിക്കുന്നതിനെ സിഖുകാരുടെ തലപ്പാവ് ധാരണവുമായി താരതമ്യം ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സിഖുകാരുടെ തലപ്പാവ് ധാരണം അവരുടെ മതാചാരത്തിൽ പറയുന്ന അഞ്ച് അനിവാര്യ ആചരണങ്ങളുടെ ഭാഗമാണ്. ഇക്കാര്യം സുപ്രീം കോടതിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണെന്ന് ന്യായാധിപർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സംസ്കാരവുമായി ഇഴചേർന്നിരിക്കുന്നതാണ് സിഖുകാരുടെ തലപ്പാവ് ധാരണമെന്നും സുപ്രീം കോടതി വിശദീകരിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധാരണം നിരോധിച്ച കർണാടക സർക്കാരിന്റെ തീരുമാനം മതനിന്ദയാണ് എന്നാണ് ഹർജിക്കാരുടെ വാദം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതചിഹ്നങ്ങൾ പാടില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ് മാർച്ച് 15ന് കർണാടക ഹൈക്കോടതി ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥിനികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കേസിന്റെ തുടർവാദം കേൾക്കൽ സെപ്റ്റംബർ 19ലേക്ക് മാറ്റിയതായും സുപ്രീം കോടതി അറിയിച്ചു.
Comments