ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎം പോളിറ്റ് ബ്യൂറോയിൽ തിരക്കിട്ട ചർച്ച. തമിഴ്നാട്ടിൽ സ്റ്റാലിൻ പയറ്റിയ തന്ത്രം ദേശീയ തലത്തിൽ പയറ്റണം എന്നാണ് പോളിറ്റ് ബ്യൂറോയിൽ ധാരണയായത് എന്നാണ് വിവരം. തമിഴ്നാട്ടിൽ ഡിഎംകെയ്‌ക്ക് പിന്നിൽ അണിനിരന്ന് നാമമാത്രമായ സീറ്റുകളിൽ വിജയിക്കാൻ സിപിഎമ്മിനും കോൺഗ്രസിനും സാധിച്ചിരുന്നു. ഇതിനെയാണ് ദേശീയ തലത്തിൽ മാതൃകയായി സിപിഎം പരിഗണിക്കുന്നത്
എന്നാൽ, തമിഴ്നാട്ടിലെ അധികാരമാറ്റത്തിന് നിരവധി ഘടകങ്ങൾ സ്വാധീനം ചെലുത്തിയിരുന്നതായി രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന നിരവധി ആരോപണങ്ങൾ, എ ഐ ഡി എം കെയിലെ പിളർപ്പ്, ഭരണവിരുദ്ധ വികാരം തുടങ്ങിയ ഘടകങ്ങൾ തമിഴ്നാട് രാഷ്‌ട്രീയത്തെ സ്വാധീനിച്ചിരുന്നു. എന്നാൽ ഇവയിൽ ഏത് ഘടകമാണ് ദേശീയ രാഷ്‌ട്രീയത്തിൽ നിലനിൽക്കുന്നത് എന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചോദിക്കുന്നത്.
ബിജെപിയെ താഴെയിറക്കലാണ് ലക്ഷ്യമെങ്കിലും ദേശീയ തലത്തിൽ ആരുമായും സഖ്യമുണ്ടാക്കില്ലെന്നാണ് സിപിഎം നിലപാട്. എന്നാൽ സംസ്ഥാനങ്ങളിൽ സാഹചര്യം അനുസരിച്ച് പ്രാദേശിക പാർട്ടികളുമായി സഖ്യമാകാം. മതേതര ജനാധിപത്യ പാർട്ടികളുമായി സഖ്യമുണ്ടാക്കി ബിജെപിയെ പരാജയപ്പെടുത്തുക എന്ന തന്ത്രമാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. വിഷയത്തിൽ അടുത്ത ദിവസവും ചർച്ച തുടരും.
Comments