ശ്രീനഗർ: പാകിസ്താനെ കടന്നാക്രമിച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ ജനങ്ങളുടെ കഷ്ടതകൾക്കും നാശത്തിനും പാകിസ്താൻ ആണ് കാരണമെന്ന് ആസാദ് തുറന്നടിച്ചു. സ്വന്തം രാജ്യത്തെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പാകിസ്താൻ, ജമ്മു കശ്മീരിലെ ജനങ്ങളെ പ്രശ്നങ്ങളിലേയ്‌ക്ക് തള്ളിയിടാൻ നിരന്തരം ശ്രമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്.
അഞ്ചു പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച ശേഷം പുതിയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഗുലാം നബി ആസാദ്. അതിന്റെ ഭാഗമായി ജമ്മു കശ്മീരിലുടനീളം വിവിധ റാലികളും പൊതുയോഗങ്ങളും അദ്ദേഹം നടത്തുന്നു. പ്രാദേശിക തീവ്രവാദ ചിന്താഗതിക്കാരോട് ആയുധം താഴെ വെയ്‌ക്കണമെന്നും അക്രമത്തിന്റെ പാത ഉപേക്ഷിക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. തീവ്രവാദത്തിന്റെ പാതയിലൂടെ സഞ്ചരിച്ച രാജ്യങ്ങൾ എല്ലാം തന്നെ സ്വയം ഇരയായി തീർന്നുവെന്നും അവിടങ്ങളിലെ മുഴുവൻ തലമുറയെയും മരണത്തിന്റെയും രക്തചൊരിച്ചിലുകളുടെയും അവസ്ഥയിലേയ്‌ക്ക് എത്തിച്ചുവെന്നും അദ്ദേഹം പൊതുസമ്മേളനത്തിൽ പറഞ്ഞു.
തോക്ക് ഉപേക്ഷിച്ച് തങ്ങളുടെ കുടുംബത്തിനും രാജ്യത്തിനും വേണ്ടി സമാധാനപരമായ ജീവിതം നയിക്കാൻ തീവ്രവാദത്തിന് മുന്നിട്ടിറങ്ങുന്നവരോട് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിനെ അശാന്തമാക്കരുതെന്നും സമാധാനം പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 നിയമവുമായി ബന്ധപ്പെട്ടുള്ള തീരുമാനമെടുക്കാൻ പ്രധാനമന്ത്രിയ്‌ക്ക് മാത്രമാണ് അധികാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments