കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കാൽമുട്ടുവേദന. രാഹുലിന് നേരത്തേതന്നെയുള്ള കാല്‍മുട്ടുവേദന ഏഴുദിവസത്തെ യാത്രയോടെ വീണ്ടും തലപൊക്കിതുടങ്ങി എന്നാണ് കോൺഗ്രസ് നേതാക്കളിൽ നിന്ന് കിട്ടുന്ന റിപ്പോർട്ട്. യാത്രയുടെ വിശ്രമദിനമായ വ്യാഴാഴ്ച പകല്‍മുഴുവന്‍ രാഹുൽ കൊല്ലത്ത് തന്നെ തങ്ങി.
പള്ളിമുക്ക് യൂനുസ് കോളേജ് ഓഫ് എന്‍ജിനീയറിങ് വളപ്പിലെ കണ്ടെയ്നറില്‍ മുറിയില്‍ത്തന്നെയായിരുന്നു ഉച്ചവരെ രാഹുല്‍ ഗാന്ധി. പ്രഭാതഭക്ഷണത്തിന് ശേഷം പത്രവായന മാത്രമായി വിശ്രമ ദിവസം ഉച്ചവരെ കടന്നുപോയി. പിന്നീട് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെയും സംസാരിച്ചു സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തി. അതു കഴിഞ്ഞ് വീണ്ടും വായനയിലേക്ക് പോയി. അതിന് ശേഷം അദ്ദേഹം അല്പ നേരം ഉറങ്ങി.
കാലുവേദനയെ തുടർന്ന് വൈകീട്ട് താമസസ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ പഞ്ചകര്‍മ ചികിത്സാകേന്ദ്രത്തില്‍ രാഹുലിന് ചികിത്സ നടത്തി. ഒരുമണിക്കൂറിനുശേഷം വീണ്ടും അദ്ദേഹം കണ്ടെയ്നറിലെ മുറിയിലേക്ക് കയറി വിശ്രമിച്ചു.
കേരളത്തിലെ കയറ്റിറക്കങ്ങളുള്ള റോഡുകളെപ്പറ്റിയാണ് ബീഹാറിൽ നിന്നുള്ള യാത്രാ അംഗങ്ങൾക്ക് പറയാനുണ്ടായിരുന്നത്. ഒൻപതംഗ സംഘമാണ് ബീഹാറിൽ നിന്നും ജോഡോ യാത്രയിൽ പങ്കെടുക്കുന്നത്. കയറ്റങ്ങള്‍ നടന്നുകയറാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും അവര്‍ സംസാരിച്ചു. പലര്‍ക്കും ഏഴുദിവസത്തെ തുടര്‍ച്ചയായ നടത്തം ചെറിയ ബുദ്ധിമുട്ടുകളുണ്ടാക്കി എന്നാണ് അവരും പറയുന്നത്.
Comments