ധാക്ക: ചൈനീസ് കമ്പനികളുടെ നികുതി വെട്ടിപ്പുകൾക്കും കള്ളക്കടത്തിനും എതിരെ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതോടെ, ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങി ചൈനീസ് കമ്പനികൾ. ബംഗ്ലാദേശിലാണ് ചൈനീസ് കമ്പനികൾ പുതിയ താവളം കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് കമ്പനികളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ എന്ത് നടപടി സ്വീകരിക്കണം എന്നറിയാതെ കുഴങ്ങുകയാണ് ബംഗ്ലാദേശ്. സിഗരറ്റുകളും മദ്യവും ഉൾപ്പെടെയുള്ളവ കള്ളക്കടത്ത് മുഖേന വ്യാപകമായി ബംഗ്ലാദേശിൽ ഒഴുക്കുകയാണ് ചൈന എന്ന് ബംഗ്ലാദേശി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് കമ്പനികളോട് അമിതമായ വിധേയത്വം പുലർത്തിയത് ശ്രീലങ്കയെ കടക്കെണിയിൽ ആക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ചതായി സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. സമാനമായ അവസ്ഥയിലേക്കാണ് പാകിസ്താന്റെയും പോക്ക്. എന്നാൽ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ഇന്ത്യ കൈയ്യോടെ പിടികൂടിയതും, വിദേശ വിനിമയ ചട്ടം കർശനമാക്കിയതും, കേന്ദ്ര ഏജൻസികൾ പരിശോധനകൾ കർശനമാക്കിയതും ചൈനക്ക് തിരിച്ചടിയായി. ഇന്ത്യയിലെ പുത്തൻ സാമ്പത്തിക പരിഷ്കരണ നയങ്ങൾ ചൈനീസ് തട്ടിപ്പ് കമ്പനികൾക്ക് ഒരു കാരണവശാലും പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചതോടെ, അവർ ബംഗ്ലാദേശിലേക്ക് താവളം മാറ്റുകയായിരുന്നു.
അഴിമതിയും നിഗൂഢ സ്വഭാവവുമാണ് ചൈനീസ് കമ്പനികളുടെ മുഖമുദ്രയെന്ന് ബംഗ്ലാദേശ് ലൈവ് ന്യൂസ് മുന്നറിയിപ്പ് നൽകുന്നു. ചൈനീസ് വസ്ത്രവ്യാപാര കമ്പനിയുടെ കണ്ടെയ്നർ അടുത്തയിടെ ബംഗ്ലാദേശിൽ പിടിയിലായത് വാർത്തയായിരുന്നു. കണ്ടെയ്നർ പരിശോധിച്ചപ്പോൾ അതിനുള്ളിൽ വിദേശ നിർമ്മിത സിഗരറ്റിന്റെ വൻ ശേഖരം കണ്ടെത്തിയിരുന്നു. 7 കോടി ടാക്കയുടെ നികുതി വെട്ടിപ്പാണ് അന്ന് കണ്ടെത്തിയത്.
സമാനമായ മറ്റൊരു കള്ളക്കടത്തിലൂടെ ഇരുപത്തി ഒന്നര കോടിയുടെ നികുതി വെട്ടിപ്പ് ബംഗ്ലാദേശ് പിടികൂടിയിരുന്നു. കഴിഞ്ഞ ജൂണിൽ 2700 കാർട്ടൺ വിദേശ മദ്യം ചൈനീസ് കമ്പനിയ്‌ക്ക് വേണ്ടി ഇറക്കിയ കണ്ടെയ്നറിനുള്ളിൽ നിന്നും കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ചെറുതും വലുതുമായ വെട്ടിപ്പുകളിൽ നിന്നായി ബംഗ്ലാദേശ് സമ്പദ്ഘടനയുടെ വേരറുക്കുന്ന നടപടികൾക്കാണ് ചൈനീസ് കമ്പനികൾ നേതൃത്വം നൽകുന്നത് എന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. പ്രത്യക്ഷ നികുതി വെട്ടിപ്പുമായി മുൻനിര ചൈനീസ് ഇലക്ട്രോണിക്സ് കമ്പനികളും ബംഗ്ലാദേശിൽ സജീവമാണ്.
Comments