ഇടുക്കി: ജനങ്ങളുടെ ഉള്ളറിഞ്ഞ് പ്രശ്‌നപരിഹാരവുമായി സുരേഷ് ഗോപി. ഇടമലക്കുടിക്കാരുടെ നാളുകളായുള്ള കുടിവെള്ള പ്രശ്‌നത്തിനാണ് സുരേഷ് ഗോപി സ്വന്തം പോക്കറ്റിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് പരിഹാരമൊരുക്കാനൊരുങ്ങുന്നത്.
കിലോമീറ്ററുകളോളം ചെങ്കുത്തായ പാത താണ്ടിയെത്തി കുടിവെള്ളം ശേഖരിക്കേണ്ടി വരുന്ന ഇടമലക്കുടി ഊരുനിവാസികളുടെ ദുരവസ്ഥ പരിഹരിക്കാനാണ് അദ്ദേഹം സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കുന്നത്. 13 ലക്ഷത്തോളം രൂപ മുടക്കി ലക്ഷ്മി സുരേഷ് ഗോപി ട്രസ്റ്റ് ‘ ന്റെ പേരിൽ ‘ഇഡ്ഡലിപ്പാറ കുടിവെള്ള പദ്ധതിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്. ഇടമലക്കുടിക്കാരെ സന്ദർശിക്കാനായി അദ്ദേഹം ഈ മാസം 27 ന് ഗ്രാമത്തിലെത്തും. തങ്ങളുടെ വർഷങ്ങളായുള്ള ദുരവസ്ഥയ്‌ക്ക് പരിഹാരം കണ്ടെത്തിയ ജനനായകനെ കാത്തിരിക്കുകയാണ് ഊരു നിവാസികൾ.
ഇതിന് മുൻപ് രാജ്യസഭയിൽവെച്ച് കേരളത്തിലെ വനവാസികളുടെ അവസ്ഥ വളരെ മോശമാണെന്നും ട്രൈബൽ കമ്മീഷനെ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാറിന്റെ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ലെന്നും ഇടമലക്കുടിയിൽ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച പണം ലാപ്സായി പോയെന്നും കോളനികളിൽ കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രശ്‌നത്തിന് സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ച് പരിഹാരം കണ്ടെത്തിയത്.















