ലക്‌നൗ : അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ മദ്രസകളും അടച്ചുപൂട്ടണം എന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ ബാലാവകാശ സംഘടനകൾ രംഗത്ത്. സംസ്ഥാനത്തെ അനധികൃത മദ്രസകൾ കണ്ടെത്തി അടച്ചുപൂട്ടാൻ കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം സുചിത ചതുർവേദി പറഞ്ഞു.
ലക്‌നൗവിലെ ഗൊസൈഗഞ്ചിൽ കുട്ടികളെ ചങ്ങല ഉപയോഗിച്ച് പൂട്ടിയിട്ട സംഭവം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ മദ്രസയിലേക്ക് പോയപ്പോൾ അത്തരത്തിൽ നിരവധി വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നതായി കണ്ടെത്തി. അനധികൃതമായാണ് മദ്രസ പ്രവർത്തിക്കുന്നത്.
മദ്രസയിലെ കുട്ടികളോട് ചോദിച്ചപ്പോൾ അവരെ പ്രൈമറി സ്‌കൂളിൽ ചേർത്തിട്ടുണ്ടെന്ന് പറഞ്ഞു. എന്നാൽ മദ്രസയിൽ വന്ന് പഠിക്കാൻ നിർബന്ധിതരാവുകയാണ്. വിദ്യാഭ്യാസം എന്ന മൗലികാവകാശം അവരിൽ നിന്ന് തട്ടിയെടുക്കപ്പെടുന്നു. മതം പഠിക്കാൻ കുട്ടികൾ നിർബന്ധിതരാവുകയാണ് എന്നും സുചിത ചതുർവേദി കൂട്ടിച്ചേർത്തു.
ആറ് മദ്രസകളിൽ പരിശോധന നടത്തിയിരുന്നു. ചില അദ്ധ്യാപകർക്ക് പഠിപ്പിക്കുന്ന വിഷയത്തെപ്പറ്റി ഒരു അറിവുമില്ലെങ്കിലും ഉയർന്ന ശമ്പളം കിട്ടുന്നുണ്ട്. മതവിദ്യാഭ്യാസത്തിലാണ് ഇവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ഇത് കുട്ടികളുടെ അവകാശത്തെ ഇല്ലാതാക്കുകയാണെന്നും സുചിത പറഞ്ഞു.
Comments