കൊച്ചി: തീവ്ര ഇസ്ലാമിക മതസംഘടനയായ പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയതിൽ സസ്‌പെൻഷനിലായ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുത്തു. എറണാകുളം ജില്ലാ ഫയർ ഓഫീസറായ എ.എസ്.ജോഗിയെയാണ് സർവ്വീസിലേയ്‌ക്ക് തിരിച്ചെടുത്തിരിക്കുന്നത്. സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിർദ്ദേശ പ്രകാരമാണ് ഇയാളെ തിരിച്ചെടുത്തതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
മാർച്ച് 30-നാണ് വിവാദമായ സംഭവം നടന്നത്. ആലുവ ടൗൺ ഹാളിൽ വച്ച് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് സംഘടനയുടെ പ്രവർത്തകർക്ക് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരീശീലനം നൽകിയത്. സംഭവം വിദമായതോടെ ബിജെപിയടക്കമുള്ള പാർട്ടികൾ രംഗത്തു വരികയായിരുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പ്രവർത്തകർക്ക് ഫയർഫോഴ്‌സ് പരിശീലനം നൽകിയത് ചട്ടലംഘനമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഇതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ അഗ്നിശമനസേനാ മേധാവി ബി. സന്ധ്യ ഉത്തരവിടുകയായിരുന്നു.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ റീജിയണൽ ഫയർ ഓഫീസർ കെ കെ ഷൈജുവിനെയും, ജില്ലാ ഫയർ ഓഫീസർ ജെ എസ് ജോഗിയെയും സസ്പെൻറ് ചെയ്തിരുന്നു. പരിശീലനം നൽകിയ ബി അനിഷ്, വൈ എ രാഹുൽദാസ്, എം സജാദ് എന്നീ മൂന്ന് ഫയർമാന്മാരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. പിന്നാലെ, മത-രാഷ്‌ട്രീയ സംഘടനകൾക്ക് ഫയർഫോഴ്സ് സേനാംഗങ്ങൾ പരിശീലനം നൽകുന്നത് വിലക്കി ഫയർഫോഴ്സ് മേധാവിസർക്കുലർ ഇറക്കുകയും ചെയ്തിരുന്നു.
Comments