പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ രംഗത്ത്. ഗവർണർ ആർഎസ്എസ് സർസംഘചാലകിനെ കണ്ടത് കേരളത്തിലെ മതേതര മനസ്സിനേറ്റ മുറിവാണെന്ന് ആണ് എ.കെ ബാലന്റെ കണ്ടെത്തൽ.
നാളിത് വരെയായി 24 ഗവർണർമാർ ഉത്തരവാദിത്വം നിർവ്വഹിച്ചു. പല പ്രഗത്ഭരും വന്നു പോയി. 23 പേരും ചെയ്യാത്ത ഒരു കാര്യം ഇപ്പോഴത്തെ ഗവർണർ ചെയ്തു. ഒരു ആർഎസ്എസുകാരന്റെ വീട്ടിൽ മോഹൻ ഭാഗവതിനെ പോയി കണ്ടു. അവർ എന്തിനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് എ.കെ ബാലൻ ചോദിച്ചു.
സകല പ്രോട്ടോക്കോളുകളും ഗവർണർ തെറ്റിച്ചു. കേരളത്തിന്റെ മതേതര മനസിന് മുന്നിൽ ഒരു ചോദ്യചിഹ്നമാണിത്. ഇതിന് ഗവർണർ മറുപടി പറയണമെന്നും എ.കെ ബാലൻ പറഞ്ഞു. ഗവർണറും മുഖ്യമന്ത്രിയും സിപിഎമ്മും തമ്മിലുളള പോര് മുറുകുന്നതിനിടെയാണ് എ.കെ ബാലന്റെ പ്രതികരണം. ഗവർണ്ണർ പ്രതികരിച്ചാൽ അതിന്റെ പ്രത്യാഘാതം അദ്ദേഹത്തിന് തന്നെയാണ്.
തികച്ചും പ്രകോപനം ഉണ്ടാകുന്ന പരാമർശങ്ങൾ ആണ് ഗവർണർ നിരന്തരം നടത്തുന്നത്. ഇല്ലാത്ത കാര്യങ്ങളാണ് ഗവർണർ ആവർത്തിക്കുന്നത്. ഇത് സഹിക്കാവുന്നതിലപ്പുറമാണ്. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയേയും ആക്ഷേപിച്ചു. അതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്നും എ.കെ ബാലൻ ന്യായീകരിച്ചു.
മുഖ്യമന്ത്രി അറിയാത്ത കാര്യമാണ് മുഖ്യമന്ത്രിയുടെ പേരിൽ ഗവർണർ പറയുന്നത്. രാഷ്‌ട്രീയക്കാരെ പോലെയാണ് ഗവർണർ സംസാരിക്കുന്നത്. ഗവർണർ സമീപനം മാറ്റണം. രാഷ്‌ട്രീയമായി പ്രതികരിച്ചാൽ അതെ രീതിയിൽ പ്രതികരിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.
Comments