അഹമ്മദാബാദ്: 70 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ചീറ്റകളെ പുനരധിവസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൗത്യത്തിന് കൈയ്യടിച്ച് അമൂൽ. ചീറ്റകളുടെ തിരിച്ചുവരവ് സൂചിപ്പിക്കുന്ന ക്യാപ്ഷനോടുളള അമൂലിന്റെ പരസ്യമാണ് നെറ്റിസൺസ് ഏറ്റെടുത്തത്. ഇൻസ്റ്റഗ്രാമിലും മറ്റും പങ്കുവെച്ച പരസ്യത്തിൽ കമന്റുകളും ഇമോജികളും നിറഞ്ഞു.
ഞങ്ങൾ വീണ്ടും ചീറ്റയെ കണ്ടുവെന്ന് അമൂൽ ഗേൾ പരസ്യത്തിൽ പറയുന്നു. അടുത്തിരിക്കുന്ന ചീറ്റയെ തൊടാൻ ശ്രമിക്കുന്നതും ചിത്രീകരിച്ചിട്ടുണ്ട്. പ്രാദേശികമായി വംശനാശം വന്ന് എഴുപത് വർഷങ്ങൾക്ക് ശേഷം എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചതായി പരസ്യം പോസ്റ്റ് ചെയ്ത് നൽകിയ പരസ്യവിഷയത്തിൽ അമൂൽ വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൻമദിനമായ ഇന്നലെയാണ് അഞ്ച് പെൺചീറ്റകളെയും മൂന്ന് ആൺചീറ്റകളെയും ഇന്ത്യയിലെത്തിച്ചത്. നമീബിയയുമായി ഉണ്ടാക്കിയ ധാരണാപത്രം അനുസരിച്ചായിരുന്നു ഈ കൈമാറ്റം. മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ പ്രത്യേകം ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് ഇവയെ തുറന്നുവിട്ടത്.
അമൂലിന്റെ പരസ്യത്തിന് താഴെ ചീറ്റകളെ പുനരധിവസിപ്പിച്ച നടപടിയെ പിന്തുണച്ച് എത്തിയത് നിരവധി പേരാണ്. ഇത്തരം മൃഗങ്ങളെ സംരക്ഷിക്കേണ്ടതാണെന്ന് പലരും കുറിച്ചു. 2017 ലാണ് ചീറ്റകളെ രാജ്യത്ത് പുനരധിവസിപ്പിക്കാനുളള ആശയം മോദി സർക്കാർ അവതരിപ്പിച്ചത്. 2020 ൽ സുപ്രീംകോടതി ഇതിന് സമ്മതം നൽകിയതോടെ ഇതിനുളള നടപടിക്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
Comments