കൊല്ലം : കൊല്ലത്ത് അഭിഭാഷക ആത്മഹത്യ സംഭവത്തിൽ ഭർത്താവിന് പോലീസ് അറസ്റ്റ് ചെയ്തു. ഇട്ടിവ തുടയന്നൂർ സ്വദേശി ഐശ്വര്യ ഉണ്ണിത്താനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും അഭിഭാഷകനുമായ കണ്ണൻനായരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയാണ് അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഐശ്വര്യയുടെ സഹോദരൻ ആരോപണമുന്നയിച്ച് പോലീസിൽ പരാതി നൽകി. ഭർത്താവിൽ നിന്ന് അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് ഐശ്വര്യ എഴുതിയ ഡയറിക്കുറിപ്പുകൾ പോലീസ് കണ്ടെത്തിയിരുന്നു. ഐശ്വര്യ നേരിട്ടത് കൊടിയ പീഡനമാണെന്ന് പോലീസ് അറിയിച്ചു.
നിസാര കാര്യങ്ങൾക്ക് പോലും ഉപദ്രവിക്കുമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കൊടിയ പീഡനങ്ങളാണ് ഏൽക്കുന്നത് എന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ജോലിക്ക് പോകാനും ഇയാൾ സമ്മതിച്ചിരുന്നില്ല.
ചായക്ക് കടുപ്പം കൂടിയതിന്റെ പേരിൽ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ഐശ്വര്യയെ മർദ്ദിക്കുകയും ചെയ്തിരുന്നെന്ന് അമ്മയും ആരോപിച്ചിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ കണ്ണൻ നായർ ഒളിവിലായിരുന്നു.
അറസ്റ്റിന് പിന്നാലെ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കണ്ണൻനായരുടെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും.
Comments