തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കും സംസ്ഥാനസർക്കാരിനുമെതിരെയുള്ള തെളിവുകൾ പുറത്തുവിടുമെന്ന ഗവർണറുടെ മുന്നറിയിപ്പിൽ അങ്കലാപ്പുമായി എൽഡിഎഫ്. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന ആശങ്കയെ തുടർന്ന് അനുനയശ്രമങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സർക്കാർ.
ഗവർണർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനം ആരംഭിക്കുന്നതിന് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ചീഫ് സെക്രട്ടറി വി പി ജോയ് രാജ്ഭവനിലെത്തി. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് ചീഫ് സെക്രട്ടറി കാര്യങ്ങൾ ബോധിപ്പിക്കാൻ എത്തുന്നത്. ബില്ലുകൾ ഒപ്പിടുന്നതിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും സർക്കാർ തയ്യാറല്ലെന്നാണ് വിവരം.
എന്നാൽ സ്‌കൂളുകളിലെ ലഹരിവിരുദ്ധ ക്യാമ്പയിനിലേക്ക് ക്ഷണിക്കാനാണ് ചീഫ് സെക്രട്ടറിയുടെ പെട്ടെന്നുള്ള ഈ അസാധാരണ സന്ദർശനമെന്നാണ് വിശദീകരണം. നിയമനിർമാണ സഭയുടെ പരമാധികാരം ഉപയോഗിച്ച് പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിട്ട് നിയമമാക്കണമെന്നത് ഭരണഘടനാ ചുമതലയാണെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ കണ്ണൂരിലെ ചരിത്രകോൺഗ്രസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് സർക്കാർ ഇടപെട്ട് പരിഹാരം കാണാൻ തയ്യാറായേക്കും.
ചരിത്ര കോൺഗ്രസിലെ വധശ്രമത്തിലെ ഗൂഢാലോചന സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ പുറത്ത് വിടുമെന്നും ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് അടക്കം വെളിപ്പെടുത്തുമെന്നുമാണ് ഗവർണറുടെ മുന്നറിയിപ്പ.്
മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ഗവർണർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചാൻസിലർ പദവി ഒഴിയാമെന്ന് നിർദ്ദേശിച്ചപ്പോൾ തുടരാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപടെലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി അയച്ച കത്തിൽ മറ്റെന്തൊക്കെ വിവരങ്ങളുണ്ടെന്ന ആകാംക്ഷയിലാണ് കേരളം.
Comments