തിരുവനന്തപുരം: കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെയുണ്ടായ വധശ്രമത്തിലെ തെളിവുകൾ പുറത്ത് വിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിആർഡിയും മാദ്ധ്യമങ്ങളും ചിത്രീകരിച്ച വീഡിയോയാണ് അദ്ദേഹം പുറത്ത് വിട്ടത്. വധശ്രമം ഗൂഢാലോചനയാണെന്ന് അദ്ദേഹം ആവർത്തിച്ചു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംപിയുമായ കെകെ രാഗേഷിനെതിരെയുള്ള തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. അത് വരെ ഒപ്പം വേദിയിലുണ്ടായിരുന്ന ആൾ പ്രതിഷേധം ആരംഭിച്ചപ്പോൾ താഴേക്ക് പോയി. പ്രതിഷേധക്കാരെ തടയാനെത്തിയ പോലീസുകാരനെ പിന്തിരിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽ നിന്നടക്കം പ്രതിഷേധക്കാർ ആസൂത്രിതമായി എത്തി. പ്രതിഷേധക്കാർ എത്തിയത് പ്ലക്കാർഡുകളുമായിട്ടാണ്ആ.സൂത്രിതമല്ലെങ്കിൽ പ്ലക്കാർഡ് എവിടുന്ന് വന്നുവെന്ന് അദ്ദേഹം ചോദിച്ചു.
നൂറുകണക്കിന് പോലീസുകാർ സ്ഥലത്ത് ഉണ്ടായിട്ടും പൊതുവേദിയിൽ വെച്ച് ആക്രമണമുണ്ടായി.പ്രതിഷേധക്കാരെ തടയുന്നതിൽ നിന്ന് പോലീസുകാരെ പിന്തിരിപ്പിച്ചു. പോലീസിനെ അന്ന് തടഞ്ഞത് ഇന്ന് സർക്കാരിലുള്ള ഉന്നതനാണെന്ന് ഗവർണർ ആരോപിച്ചു. ഐപിസി 124 എടുത്തുപറഞ്ഞാണ് അദ്ദേഹം തനിക്കെതിരെയുണ്ടായ ചരിത്രകോൺഗ്രസിലെ വധശ്രമം ചൂണ്ടിക്കാട്ടിയത്. 7വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് അന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
സമ്മർദ്ദതന്ത്രം വിലപ്പോവില്ലെന്നും അധികാരങ്ങൾ കവരാനാവില്ലെന്നും ഗവർണർ ആവർത്തിച്ചു.രാജ്ഭവൻ എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാർ നിർദ്ദേശിക്കണ്ട.സർക്കാർ എല്ലാ സീമകളും ലംഘിക്കുകയാണ്.എന്റെ അധികാരം കുറയ്‌ക്കാൻ നിങ്ങളാരാണെന്ന് അദ്ദേഹം ചോദിച്ചു. കേരളം ഭരിക്കുന്നത് യാത്രാവിലക്കുള്ള മുന്നണിയാണ്. ഭരണഘടനയെവരെ കുറ്റപ്പെടുത്തിയ മന്ത്രിയും പാക് ഭാഷയിൽ സംസാരിക്കുന്ന എംഎൽഎയുമുണ്ട്. വ്യത്യസ്ത രാഷ്ട്രീയം ഉള്ളവരെ വർഗശത്രുക്കളായി കാണുന്നു. കണ്ണൂരിൽ എത്ര കൊലപാതകങ്ങളാണ് നടക്കുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തി.
ചരിത്ര കോൺഗ്രസിൽ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു. ഗവർണറെ തടഞ്ഞാൽ ഏഴ് വർഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവർണർ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കുന്നതിൽ നിന്ന് പോലീസിനെ അന്ന് തടഞ്ഞത് ഇന്ന് സർക്കാറിലുള്ള ഉന്നതനെന്നും ഗവർണർ ആരോപിച്ചു. ഐപിസി സെക്ഷൻ വായിച്ചുകേൾപ്പിച്ചായിരുന്നു ഗവർണറുടെ വിശദീകരണം.
ഇർഫാൻ സമയക്രമം ലംഘിച്ചു. 35 മിനിറ്റാണ് അന്ന് പ്രസംഗിച്ചത്. 45 മിനിറ്റുള്ള പരിപാടിയ്‌ക്ക് അന്ന് ഒന്നരമണിക്കൂർ കാത്തിരിക്കേണ്ടി വന്നു.എന്നിട്ടും അനുവദിച്ചത് മൂന്ന് മിനിറ്റ് മാത്രമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിപുലമായ സന്നാഹങ്ങളോട് കൂടിയാണ് വാർത്തസമ്മേളനം നടക്കുന്നത്.
Comments