കൊച്ചി : കൊച്ചി നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ രാത്രി കൊള്ള. രാത്രി നേരത്ത് കൊച്ചിയിൽ എത്തുന്നവരിൽ നിന്നും ഓട്ടോറിക്ഷാ ഡ്രൈവർമാർ വാങ്ങുന്നത് തീവില. കൊച്ചിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്.
രാത്രി എട്ടരയോടെ എറണാകുളത്ത് എത്തിയ പെൺകുട്ടികൾക്കാണ് ഒട്ടോ ഡ്രൈവർമാരിൽ നിന്നും ഈ ദുരനുഭവമുണ്ടായത്. രാത്രി എട്ട് മണിയോടെ മഹാരാജാസ് കോളേജ് മെട്രോ സ്‌റ്റേഷനിൽ നിന്നാണ് രണ്ട് പെൺകുട്ടികൾ ഓട്ടോയിൽ കയറിയത്. എറണാകുളം സൗത്ത് മെട്രോയിലേക്കായിരുന്നു യാത്ര. 850 മീറ്റർ ദൂരം… മൂന്ന് മിനിറ്റ് അകലം. നിമിഷ നേരം കൊണ്ട് തന്നെ ഓട്ടോ എറണാകുളം സൗത്ത് മെട്രോ സ്‌റ്റേഷനിൽ എത്തി.
ഓട്ടോയിൽ നിന്നിറങ്ങി എത്രയായി എന്ന് ചോദിച്ച പെൺകുട്ടികളോട് 100 രൂപയാണെന്ന് ഡ്രൈവർ മറുപടി നൽകി. ഇത്ര കുറഞ്ഞ ദൂരത്തിൽ എങ്ങനെയാണ് ഇത്രയും ചാർജ്ജെന്ന് ചോദിച്ചെങ്കിലും 80 രൂപയാണ് ചാർജ്ജെന്നും 20 രൂപ അധികം വേണമെന്നും ഡ്രൈവർ വാദിച്ചു. നഗരത്തിൽ രാത്രി പരിചയമില്ലാത്തതിനാൽ പണം നൽകുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. മറ്റാരും സഹായത്തിനും ഒപ്പമില്ലായിരുന്നു. രാത്രി 10 മണി കഴിഞ്ഞാൽ സാധാരണ അധികചാർജ്ജ് ഈടാക്കാറുണ്ടെങ്കിലും കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാർ സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ തന്നെ തീവെട്ടിക്കൊളളയാണ് നടത്തുന്നത്. ചോദ്യം ചെയ്താൽ പലപ്പോഴും ഭീഷണിയിലേക്കും സംഘം ചേർന്നുളള ചോദ്യം ചെയ്യലിലേക്കുമൊക്കെ ഇത് വഴിമാറും.
അടുത്തിടെ ഓട്ടോ മിനിമം ചാർജ് 25 രൂപയിൽ നിന്ന് 30 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു. 1.5 കിലോമീറ്റർ ആണ് മിനിമം ചാർജ്ജിനുളള ദൂരമായി സർക്കാർ നിഷ്‌കർഷിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വാങ്ങും. എന്നാൽ പെൺകുട്ടികൾ ഓട്ടോയിൽ യാത്ര ചെയ്ത ദൂരം 850 മീറ്റർ മാത്രമാണ്. ഇതിനാണ് 100 രൂപ ഈടാക്കിയത്. മറ്റിടങ്ങളിൽ നിന്ന് വന്ന് താമസിക്കുന്നതോ എന്തെങ്കിലും ആവശ്യങ്ങൾക്കായി രാത്രി നഗരത്തിൽ എത്തിപ്പെടുന്നതോ ആയ പെൺകുട്ടികളും സ്ത്രീകളുമാണ് ഓട്ടോ ഡ്രൈവർമാരുടെ കൊളളയ്‌ക്ക് ഇരകളാകുന്നത്.
മീറ്റർ ചാർജ്ജ് നൽകിയാൽ മതിയെന്നും അതിന് മുകളിൽ ഒരു പൈസ പോലും നൽകേണ്ടെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും മീറ്റർ പോലുമില്ലാത്ത ഓട്ടോറിക്ഷകളിൽ കയറിയാൽ എന്ത് ചെയ്യാൻ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലുള്ള സൗകര്യക്കുറവും ഓട്ടോക്കാർക്ക് കൊള്ള നടത്താൻ അവസരമൊരുക്കി കൊടുക്കുന്നുണ്ട്.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ ജോലി തേടിയും വിദ്യാഭ്യാസത്തിനായും നിരവധി പേരാണ് എത്തുന്നത്. ഇവർക്കെല്ലാം സ്വന്തമായി വാഹനം ഉണ്ടാകണമെന്നില്ല. അതുകൊണ്ടു തന്നെ ഭൂരിഭാഗം ആളുകളും പല അവസരങ്ങളിലും ഓട്ടോറിക്ഷകളെ ആശ്രയിക്കാൻ നിർബന്ധിതമാകും. ഇങ്ങനെ എത്തുന്നവർ 100 ന്റെ നോട്ടില്ലാതെ ഓട്ടോയിൽ കയറേണ്ടെന്നാണ് നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുടെ നിലപാട്.
Comments