തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെയും സർക്കാരിനെതിരെയും തെളിവ് പുറത്തു വിട്ടതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. ഗവർണറുടെ കയ്യിൽ എന്ത് രേഖ ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നതെന്ന് എ.കെ.ബാലൻ ചോദിച്ചു. ഗവർണർ മലർന്ന് കിടന്ന് തുപ്പുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരെ ഗവർണർ നടത്തിയത് അവാസ്തവ പരാമർശമാണെന്ന് എ.കെ.ബാലൻ ന്യായീകരിച്ചു.
സിപിഎമ്മിനെ കടന്നാക്രമിക്കാനുള്ള വേദിയായി രാജ്ഭവനെ ഗവർണർ മാറ്റിയിരിക്കുന്നു. പാക് ചാരൻ എന്ന് ഭരണകക്ഷി എംഎൽഎയെ പറയാൻ എങ്ങനെ കഴിയുന്നുവെന്നാണ് എ.കെ. ബാലൻ ചോദിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഇത്ര അവാസ്തവമായ പരാമർശം ഇതു വരെ ആരും നടത്തിയിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
വാർത്താ സമ്മേളനത്തിൽ ഗവർണർ പറഞ്ഞ കാര്യം ഭരണഘടനാവിരുദ്ധമാണ്. ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും ഇക്കാര്യം രാഷ്‌ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തണമെന്നും എ.കെ ബാലൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയിലും വിഷയം കൊണ്ടു വരണം. എന്തെങ്കിലും രേഖയുടെ അടിസ്ഥാനത്തിലാണോ ഗവർണർ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
Comments