തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. രാഹുൽ ഗാന്ധി നടത്തുന്നത് സിപിഎം രക്ഷാ യാത്രയാണെന്ന് കുമ്മനം രാജശേഖരൻ വിമർശിച്ചു. ദുർബലമായിക്കൊണ്ടിരിക്കുന്ന പിണറായി സർക്കാരിന് ഊർജ്ജം പകരാനും, തകർച്ചയിൽ നിന്ന് അവരെ രക്ഷപ്പെടുത്താനുമുള്ള സി.പി.എം രക്ഷാ യാത്രയായി രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പരിണമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
കേന്ദ്രസർക്കാരിനെതിരെ സിപിഎമ്മിനെ കോൺഗ്രസിനൊപ്പം അണിനിരത്തുക എന്ന പരിമിതലക്ഷ്യം മാത്രമേ രാഹുൽ ഗാന്ധിക്കുള്ളു. അഴിമതിയിൽ മുങ്ങിക്കുളിച്ചും, ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടും കഴിയുന്ന എൽഡിഎഫ് സർക്കാർ ഇന്ന് രൂക്ഷമായ പ്രതിസന്ധിയിലാണ്. സംസ്ഥാന സർക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാനുള്ള ആർജ്ജവം രാഹുൽഗാന്ധിക്കില്ല എന്ന് കുമ്മനം രാജശേഖർ പറഞ്ഞു. നാട്ടിൽ കാണുന്ന സകല പ്രശ്നങ്ങളുടെയും ഉത്തരവാദി മോദി സർക്കാരാണെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്.
കർഷകരുടെയും കശുവണ്ടി, കയർ, മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ പറയുന്ന രാഹുൽ ഗാന്ധി, 64 വർഷം കേരളം മാറിമാറി ഭരിച്ച കോൺഗ്രസ് കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഈ ദുരവസ്ഥയുടെ ഉത്തരവാദികൾ എന്ന വസ്തുത മനപ്പൂർവ്വം മറച്ചുവയ്‌ക്കുന്നു. കശുവണ്ടി മേഖലയിൽ നടന്ന 500 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ തയ്യാറാകുമ്പോൾ പ്രോസിക്യൂഷന് അനുമതി നൽകാതെ കോൺഗ്രസ് നേതാക്കളെ രക്ഷിക്കാനാണ് എൽഡിഎഫ് സർക്കാർ തയ്യാറായത്. കെ.എം.മാണിയുടെ കോഴ കേസും, കോൺഗ്രസ് നേതാക്കളുടെ സോളാർ തട്ടിപ്പ് കേസുമെല്ലാം സിപിഎമ്മിനോ, കോൺഗ്രസിനോ പ്രശ്നമല്ല. എൽഡിഎഫും യുഡിഎഫും പരസ്പര സഹായ സംഘമാണെന്നും കുമ്മനം രാജശേഖരൻ ചൂണ്ടിക്കാണിച്ചു.
Comments