കൊടും തണുപ്പിനെ അഭിമുഖീകരിച്ച് നടത്തിയ സാഹസിക യാത്രയിൽ നിഗൂഢ തടാകം കണ്ടെത്തി പര്യവേഷകർ. ഉത്താരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് ആറംഗ സംഘം തടാകം കണ്ടെത്തിയത്.160 മീറ്റർ നീളവും 155 മീറ്റർ വീതിയുമുള്ള തടാകം ഭൗമനിരപ്പിൽ നിന്നും 16,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഇരുപത്തിയഞ്ചുകാരൻ അഭിഷേക് പൻവറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹിമാലയത്തിലെ ഗർവാൾ മേഖലയിൽ നടത്തിയ ട്രക്കിങ്ങിൽ തടാകം കണ്ടെത്തിയത്. സുഹൃത്തുക്കളായ ആകാശ്, വിനയ്, ലളിത് മോഹൻ, അരവിന്ദ്, ദീപക് എന്നിവർക്കൊപ്പമാണ് അഭിഷേക് യാത്ര നടത്തിയത്.
ഗൂഗിൾ മാപ്പിൽ ഈ തടാകത്തിന്റെ ഉപഗ്രഹദൃശ്യം കണ്ടെത്തിയതാണ് അഭിഷേകിനെ ഇതു നേരിൽ കാണാൻ പ്രേരിപ്പിച്ചത്. തുടർന്ന് വിവരം സംഘത്തിലെ മറ്റുള്ളവർക്കിടയിൽ പങ്കുവെച്ചു. പഴയമാപ്പുകൾ പരിശോധിച്ച് സ്ഥലത്തേയ്‌ക്ക് എത്തിപ്പെടാനുള്ള മാർഗങ്ങളും കണ്ടെത്തി. അഭിഷേക് ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്നതിനാൽ യാത്ര എളുപ്പമായിരുന്നെന്ന് സംഘാംഗങ്ങൾ പറഞ്ഞു.
സംഘം മദ്മഹേശ്വർ തീർത്ഥാടന കേന്ദ്രത്തിൽ നിന്നും ആറു ദിവസം യാത്ര ചെയ്താണ് തടാകത്തീരത്ത് എത്തിയത്. സംഘം 25 മിനിറ്റ് തടാക തീരത്ത് ചിലവഴിച്ചു. നിലവിൽ തടാകത്തിന് പേര് നൽകിയിട്ടില്ല.
Comments