ഇസ്ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻ മുസ്ലീം ലീഗ്(എൻ) നേതാവ് നവാസ് ഷെരീഫിനെയും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. ഷെരീഫ് പാകിസ്താന് പുറത്ത് കോടിക്കണക്കിന് സ്വത്തുക്കൾ കൈവശം വെച്ചിട്ടുണ്ടെന്നാണ് വിമർശനം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്ത് നവാസ് ഷെരീഫ് അല്ലാതെ മറ്റൊരു നേതാവിനും ശതകോടികളുടെ സ്വത്തുക്കൾ ഇല്ല എന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. ഏതെങ്കിലും ഒരു രാജ്യത്തെ പ്രധാനമന്ത്രിക്കോ അല്ലെങ്കിൽ നേതാവിനോ രാജ്യത്തിന് പുറത്ത് കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള സ്വത്തുക്കൾ ഉണ്ടെങ്കിൽ പറയൂ എന്നാണ് ഇമ്രാൻ ഖാൻ ചോദിച്ചത്. നമ്മുടെ അയൽ രാജ്യത്തിന്റെ കാര്യം നോക്കിയാൽ പോലും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് പുറത്ത് എത്ര സ്വത്തുക്കളുണ്ട് ? എന്നും ഇമ്രാൻ ചോദിച്ചു.
നേരത്തെയും ഇന്ത്യയുടെ വിദേശ നയങ്ങളെ പ്രശംസിച്ചുകൊണ്ട് ഇമ്രാൻ ഖാൻ രംഗത്തെത്തിയിട്ടുണ്ട്. ‘യുഎസിൽ നിന്നുള്ള സമ്മർദ്ദം’ വകവയ്ക്കാതെ റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണ വാങ്ങിയെന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്.
അതേസമയം മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള പാക് സർക്കാരിനെയും ഇമ്രാൻ വിമർശിച്ചു. തലയില്ലാത്ത കോഴിയെപ്പോലെയായിരിക്കുകയാണ് പാകിസ്താന്റെ സമ്പദ് വ്യവസ്ഥ. ക്വാഡിന്റെ ഭാഗമായിരുന്നിട്ടും, യുഎസിൽ നിന്നുള്ള സമ്മർദ്ദം ഉണ്ടായിട്ടും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി ഇന്ത്യ വിലക്കുറവിൽ റഷ്യൻ എണ്ണ വാങ്ങി. സ്വതന്ത്ര വിദേശനയത്തിന്റെ സഹായത്തോടെ നമ്മുടെ സർക്കാരും ഇതാണ് നേടിയെടുക്കാൻ ശ്രമിക്കുന്നത് എന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
Comments