എറണാകുളം : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധനയ്‌ക്കായി അന്വേഷണ സംഘം എത്തിയത് വ്യോമസേനയുടെ വിമാനത്തിൽ. എൻഐഎ , ഇഡി ഉൾപ്പെടെയുള്ള അന്വേഷണ സംഘമാണ് ഗജരാജ എന്ന വ്യോമസേനയുടെ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. രാത്രി 7 മണിയോടെ എത്തിയ സംഘത്തിന്റെ പക്കൽ മൊബൈൽ ജാമറുൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു. പരിശോധന സംബന്ധിച്ചുള്ള വിവരങ്ങൾ ലോക്കൽ പോലീസിനെ സംഘം അറിയിച്ചിരുന്നു.
എന്നാൽ വിശദ വിവരങ്ങൾ കൈമാറിയിരുന്നില്ല. പരിശോധന നടന്ന ഇടങ്ങളിൽ എല്ലാം വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്. മുഖ്യ സുരക്ഷാ ചുമതല നൽകിയിരുന്നത് സിആർപിഎഫിനാണ്. മലപ്പുറം, കോഴിക്കോട് , കണ്ണൂർ, പാലക്കാട് , തൃശൂർ, തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട , കോട്ടയം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് പ്രധാനമായും പരിശോധന നടന്നത്.
നിരവധി നേതാക്കന്മാരുടെ വീടുകളിലും ഓഫിസിലും പരിശോധനകൾ നടന്നു. മിക്ക നേതാക്കന്മാരെയും അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പലയിടങ്ങളിലും പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് പ്രവർത്തകർ ഇറങ്ങി ഓടിയ സംഭവങ്ങൾ വരെ പുറത്ത് വന്നിരുന്നു.
അതേസമയം പരിശോധനകൾക്ക് പിന്നാലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംസ്ഥാനത്ത് അക്രമം അഴിച്ച് വിട്ടെങ്കിലും തുടർ നടപടികളുമായി മുന്നോട്ട് പോവുകയാണ് എൻ ഐ എ. സംസ്ഥാനത്ത് അറസ്റ്റിലായ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഇവരെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഒരു മാസത്തേക്ക് റിമാന്റ് ചെയ്ത ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി. ഇതുകൂടാതെ കസ്റ്റഡിയിൽ എടുത്ത മറ്റുള്ള പ്രവർത്തകരിൽ വിശദമായി ചോദ്യം ചെയ്യേണ്ടവരെ ഡൽഹിയിലേക്ക് കൊണ്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
Comments