ഇസ്ലാമാബാദ്: പാകിസ്താനിൽ മോഷണക്കുറ്റം ആരോപിച്ച് ഹിന്ദു യുവതിയെ ക്രൂരമായി മർദ്ദിച്ച് മതതീവ്രവാദികൾ. ഭവൽപൂർ ജില്ലയിലായിരുന്നു സംഭവം. യസ്മാൻ മന്ദി സ്വദേശിനിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അയൽവാസിയുടെ പണവും ആഭരണവും മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഘം ചേർന്ന് യുവതിയുടെ വീട്ടിലേക്ക് എത്തിയ മതതീവ്രവാദികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവതിയുടെ വീടും സംഘം അടിച്ചു തകർത്തു.
സാരമായി പരിക്കേറ്റ യുവതിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ ചികിത്സ നിഷേധിച്ചതായും ഹിന്ദുക്കൾ പറയുന്നു. ഹിന്ദുവായതിനാൽ ചികിത്സ നൽകാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞുവെന്നാണ് ആരോപണം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദുക്കൾ രംഗത്ത് എത്തി. ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭവൽപൂർ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് മുൻപിൽ ഹിന്ദുക്കൾ പ്രതിഷേധ പ്രകടനവുമായി ഒത്തുകൂടി.
അടുത്തിടെയായി മതതീവ്രവാദികളുടെ ആക്രമണത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് ന്യൂനപക്ഷങ്ങൾ. മതനിന്ദ ആരോപിച്ചും, അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്.
Comments