തിരുവനന്തപുരം: ഹർത്താലിന്റെ പേരിൽ സംസ്ഥാനത്ത് വ്യാപകമായി ആക്രമണം നടത്തിയ സംഭവത്തിൽ ഇരുന്നുറോളം പോപ്പുലർഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. രാവിലെ 11 മണിവരെ വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 197 പോപ്പുലർഫ്രണ്ടുകാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തൊട്ടാകെ വ്യാപക ആക്രമണമാണ് പ്രവർത്തകർ അഴിച്ചുവിടുന്നത്.
പൊതുമുതൽ നശിപ്പിച്ചതിനാണ് പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കെഎസ്ആർടിസി ബസും ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടിച്ചു തകർത്തതിനും, ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് പോപ്പുലർഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തത്.
സംഘർഷ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പോപ്പുലർഫ്രണ്ടുകാരെ കരുതൽ തടങ്കലിലെടുത്തിട്ടുണ്ട്. 58 പേരെയാണ് കരുതൽ തടങ്കലിൽ എടുത്തത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് എല്ലാ ജില്ലകളിലും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പോലീസ് ഉടൻ പുറത്തുവിടും.
Comments