ന്യൂയോർക്ക്:പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ നയതന്ത്രജ്ഞൻ മിജിതോ വിനിറ്റോ. യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ തെറ്റായ പരാമർശങ്ങൾ ഉന്നയിച്ചത്. ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് ആത്മ പരിശോധന നടത്തണമെന്ന് വിനിറ്റോ വ്യക്തമാക്കി.
അയൽ രാജ്യങ്ങളുമായി സമാധാനപരമായി ബന്ധം പുലർത്തുമെന്നാണ് പാകിസ്താൻ പ്രധാനമന്ത്രി ജനറൽ അസംബ്ലിയിൽ പറഞ്ഞത്. അയൽക്കാരുമായി സമാധാനം ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യം അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കില്ല, അല്ലെങ്കിൽ ഭീകരമായ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകർക്ക് അഭയം നൽകില്ല എന്നാണ് ഇന്ത്യൻ നയതന്ത്രജ്ഞൻ നൽകിയ മറുപടി. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിക്കുമ്പോൾ ,ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടാതിരിക്കുമ്പോൾ, അല്ലെങ്കിൽ ഇവ തിരിച്ചറിയുമ്പോൾ മാത്രമെ സമാധാനത്തിനും സുരക്ഷയ്‌ക്കും പുരോഗതിക്കും വേണ്ടിയുള്ള ആഗ്രഹം ജനിക്കുകയുള്ളുയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി യുഎൻ വേദി തിരഞ്ഞെടുത്തതിൽ ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്തെ ദുഷ്പ്രവൃത്തികളെ മറയ്‌ക്കുന്നതിനും ഇന്ത്യയ്‌ക്കെതിരായ നടപടികളെ ന്യായീകരിക്കുന്നതിനുമാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് മിജിറ്റോ വിനിറ്റോ മറുപടിയായി പറഞ്ഞു. നേരത്തെ രക്ഷാസമിതിയിൽ ഷെഹബാസ് ഷെരീഫ് കശ്മീർ വിഷയം ഉന്നയിച്ചിരുന്നു.
Comments