മോസ്‌കോ: റഷ്യയ്‌ക്കെതിരെ മേൽകൈ നേടുകയാണെന്ന് വാദിക്കുന്ന യുക്രെയ്‌നെതിരെ അതിശക്തമായ ആക്രമണം നടത്തുമെന്ന് റഷ്യൻ ഭരണകൂടം. മുന്നേ തന്നെ റഷ്യ റഫറണ്ടം നടത്തി ഭരണപ്രദേശമായി പ്രഖ്യാപിച്ച മേഖല തങ്ങളുടെ അധീനതയിലേക്ക് തിരികെ എത്തിക്കുമെന്ന യുക്രെയ്‌ന്റെ പ്രഖ്യാപനത്തിനെതിരെയാണ് റഷ്യയുടെ മുന്നറിയിപ്പ്. ഐക്യരാഷ്‌ട്ര സഭയിൽ യുക്രെയ്ൻ-റഷ്യാ വിഷയം ചൂടേറിയ വാദങ്ങളിലേയ്‌ക്ക് കടന്ന പശ്ചാത്തലത്തിൽ റഷ്യയെ പ്രകോപിപ്പിക്കാനാണ് യുക്രെയ്‌ന്റെ ശ്രമമെന്ന് പുടിൻ അനുകൂലികൾ വാദിക്കുകയാണ്.
ഡോൺബാസ് മേഖല നാലുവർഷത്തിലേറെയായി റഷ്യയോട് ചേരാൻ സമ്മതം പ്രകടിപ്പിച്ച പ്രദേശമാണെന്നാണ് മോസ്‌കോ ഭരണകൂടം പറയുന്നത്. റഷ്യൻ അനുകൂല ജനത തന്നെയാണ് പ്രദേശത്ത് ഭരണം നിർവ്വഹിക്കുന്നത്. റഷ്യൻ അതിർത്തിയോട് ചേർന്ന പ്രദേശമെന്ന നില യിൽ ഡോൺബാസിലെ ജനങ്ങൾ റഷ്യയെ ആണ് ചികിത്സയ്‌ക്കും വാണിജ്യത്തിനുമായി ആശ്രയിക്കുന്നതെന്നും റഷ്യ ചൂണ്ടിക്കാട്ടി.
ഡോൺബാസ് അടക്കമുള്ള മേഖലകൾ റഷ്യയിലേക്ക് ഉടനെ കൂട്ടിച്ചേർക്കപ്പെടും. ജനങ്ങൾക്ക് ആവശ്യം റഷ്യൻ ഭരണകൂടത്തിന്റെ സഹായമാണ്. ഇതിനെതിരെ ഒരു തരത്തിലുള്ള അന്താരാഷ്‌ട്ര സമ്മർദ്ദത്തിനും സാധുതയില്ലെന്നും ക്രംലിൻ ഭരണകൂട വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഡോൺബാസിനേയും ലുഗാൻസ്‌കിനേയും റഷ്യയുടെ ഭാഗമായി പ്രഖ്യാപിക്കുന്നതിനുള്ള പാർലമെന്റിലെ നടപടികൾ അതിവേഗം പൂർത്തിയാവുക യാണെന്നും ഫെഡറൽ കൗൺസിൽ അദ്ധ്യക്ഷൻ വാലന്റീന മാറ്റ്വെൻകോ പറഞ്ഞു.
Comments