പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ പ്രവർത്തനങ്ങളിൽ മന്ത്രി ആയിരുന്നപ്പോൾ കണ്ണടയ്‌ക്കുകയും എൻഐഎയുടെ റെയ്ഡിനും അറസ്റ്റിനും പിന്നാലെ നിലപാടിൽ മലക്കം മറിയുകയും ചെയ്ത മുൻ മന്ത്രി എം.എ ബേബിയെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. മലയാളികൾ എല്ലാം ബേബി ആണെന്ന് കരുതേണ്ട എന്നും താങ്കൾ എടുത്ത ഒരോ നിലപാടും വിലയിരുത്താൻ കഴിവുള്ള ജനസമൂഹമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗതികെട്ട കാലത്താണ് അദ്ധ്യാപകന്റെ കൈ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടി മാറ്റിയത്. അന്ന് ഇരയാക്കപ്പെട്ട ജോസഫ് മാഷിനെ പരിഹസിച്ച വ്യക്തിയാണ് എംഎ ബേബി എന്നും സന്ദീപ് വാചസ്പതി ചൂണ്ടിക്കാണിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീവ്ര വർഗീയ രാഷ്‌ട്രീയത്തെ അടിമുടി എതിർക്കുന്ന ഒരാളാണ് ഞാൻ. അവർക്ക് എന്നെ രാഷ്‌ട്രീയമായും വ്യക്തിപരമായും ഇഷ്ടമല്ല. 2006-2011-ലെ എൽഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിലാണ് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന ടി. ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി പോപ്പുലർ ഫ്രണ്ട് അവരുടെ തനി നിറം കാണിച്ചത്. കേരളത്തെ മരവിപ്പിച്ച ആസൂത്രിത തീവ്രവാദ പ്രവർത്തനം ആയിരുന്നു അതെന്നും, കൈ വെട്ടി മാറ്റിയതിലൂടെ കേരളസമൂഹത്തെ പിഎഫ്ഐ വെല്ലുവിളിക്കുകയമായിരുന്നു എന്നാണ് എം.എ ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മലക്കം മറിഞ്ഞ് മുൻ മന്ത്രിയുടെ നിലപാടിനെ തുറന്നു കാണിച്ചിരിക്കുകയാണ് സന്ദീപ് വാചസ്പതി.
സന്ദീപ് വാചസ്പതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്,
‘ഇത്ര ഉളുപ്പില്ലാതെ മലക്കം മറിയാൻ കമ്മ്യൂണിസ്റ്റുകൾക്കേ സാധിക്കൂ. ഈ മാന്യൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗതികെട്ട കാലത്താണ് അദ്ധ്യാപകന്റെ കൈ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടി മാറ്റിയത്. എല്ലാ രീതിയിലും അദ്ധ്യാപകന് പിന്തുണ നൽകാൻ ബാധ്യത ഉണ്ടായിരുന്ന ഇയാൾ, ഇരയാക്കപ്പെട്ട സാധുവിനെ അപഹസിച്ചത് കേരളം മറന്നിട്ടില്ല. ചോദ്യപ്പേപ്പർ തയ്യാറാക്കിയ അദ്ധ്യാപകൻ ‘ മണ്ടൻ ‘ ആണെന്നായിരുന്നു ഈ മഹാന്റെ കണ്ടുപിടുത്തം. എന്ന് മാത്രമല്ല വർഷങ്ങൾക്ക് ശേഷവും ആ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മലയാളികൾ എല്ലാവരും ‘ബേബി ‘ യാണെന്ന് മാത്രം എം. എ ബേബി കരുതരുത്. നിങ്ങളുടെ ഓരോ നിലപാടും വിലയിരുത്താൻ കഴിവുള്ള ഒരു ജനസമൂഹം ഇവിടെ വളർന്നു വന്നിട്ടുണ്ട് എന്ന് മാത്രം കരുതുക. അവരുടെ മുന്നിലേക്ക് ഇത്തരം കൂതറ പ്രസ്താവനകളുമായി വരരുത്.’
Comments