രാജ്യത്ത് അടുത്ത സാമ്പത്തികവർഷം നേരിട്ടുളള വിദേശ നിക്ഷേപം 100 ബില്യൻ ഡോളർ മറികടക്കുമെന്ന് ധനമന്ത്രാലയം. കേന്ദ്ര സർക്കാർ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ച വ്യവാസക അനുകൂല നടപടികളും നയങ്ങളുമാണ് വിദേശ നിക്ഷേപത്തിൽ റെക്കോർഡ് വർധനവിന് കാരണമായത്. 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്ക് എത്തിയ വിദേശ നിക്ഷേപം 83.6 ബില്യൺ ഡോളറിന്റെതായിരുന്നുവെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
2014-15 സാമ്പത്തികവർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വർധനവുണ്ടായിട്ടുണ്ട്. അക്കാലയളവിൽ 45.15 ബില്യൻ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ലഭിച്ചത്. വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചത് ഫലം കണ്ടതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് വർഷങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വിദേശ നിക്ഷേപത്തിലെ വർധനവ് അതാണ് സൂചിപ്പിക്കുന്നത്.
2021-22 സാമ്പത്തികവർഷത്തിലെ വിദേശ നിക്ഷേപത്തിൽ 83.6 ബില്യൻ ഡോളറിന്റെ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. വിദേശ നിക്ഷേപം 101 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകി. രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും വിദേശ നിക്ഷേപം എത്തി. 57 മേഖലകളിലാണ് പ്രധാനമായും നിക്ഷേപം ലഭിച്ചിരിക്കുന്നത്.
രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളും വ്യാപരത്തിനുളള അനുകൂല അന്തരീക്ഷവും അടുത്ത സാമ്പത്തിക വർഷത്തിൽ 100 ബില്യൻ ഡോളറിന്റെ വിദേശം ആകർഷിക്കാൻ ഇടയാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി മുന്‌കൈയെടുത്ത് നടപ്പാക്കിയ മേക്ക് ഇൻ ഇന്ത്യ പദ്ധതി രാജ്യത്ത് വിദേശ നിക്ഷേപം കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിച്ചു.
മേക്ക് ഇൻ ഇന്ത്യ’ പരിപാടിയുടെ ഭാഗമായി സംരംഭത്തിന് വലിയ ഉത്തേജനം എന്ന നിലയിൽ 2020-21ൽ 14 പ്രധാന നിർമ്മാണ മേഖലകളിൽ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതികൾ സർക്കാർ അവതരിപ്പിച്ചു. ഇന്ത്യയിൽ ഒരു സെമി കണ്ടക്ടർ ഡിസ്‌പ്ലേ, ഡിസൈൻ ഇക്കോസിസ്റ്റം എന്നിവ നിർമ്മിക്കുന്നതിനുള്ള 10 ബില്യൺ ഡോളറിന്റെ പ്രോത്സാഹന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.
ബിസിനസ്സ് ചെയ്യുന്നതിന്റെ വിവിധ വശങ്ങൾ ലളിതമാക്കുന്നതിന് കേന്ദ്രസർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു. രാജ്യത്തെ നിർമ്മാണ മേഖലകളിലേക്ക് മൾട്ടിമോഡൽ കണക്റ്റിവിറ്റി ഉറപ്പാക്കാൻ പ്രധാനമന്ത്രിയുടെ ‘ഗതിശക്തി’ പരിപാടി ആരംഭിച്ചത് വിപണികളിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുകയും ലോജിസ്റ്റിക് ചെലവ് കുറയ്‌ക്കുകയും ചെയ്തു.
Comments