ന്യൂഡൽഹി: ഇന്ത്യ കണ്ട മികച്ച സ്വാതന്ത്ര്യ സമരസേനാനി ആയിരുന്ന ഭഗത് സിംഗിന് ആദരവ് അർപ്പിച്ച് കേന്ദ്രം. ആദരസൂചകമായി ചണ്ഡീഗഡ് വിമാനത്താവളം ഷഹീദ് ഭഗത് സിംഗിന്റെ പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഭഗത് സിംഗിന്റെ ജന്മദിനമായ സെപ്റ്റംബർ 28 ഭാരതത്തിന്റെ അമൃത മഹോത്സവത്തിന്റെ സുപ്രധാന ദിനമാകുമെന്നും അദ്ദേഹം പറഞ്ഞു.
മൻ കി ബാത്തിന്റ 93-ാം പതിപ്പിൽ നിരവധി ആശയങ്ങളും നേട്ടങ്ങളും പ്രധാനമന്ത്രി പരാമർശിച്ചു. ബിജെപി സൈദ്ധാന്തികനായിരുന്ന ദീൻ ദയാൽ ഉപാധ്യായെ സ്മരിച്ചു. രാജ്യത്തെ മികച്ച ചിന്തകന്മാരിൽ ഒരാളായിരുന്നു അദ്ദേഹമെന്നും മോദി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയ്‌ക്ക് വലിയ ഭീഷണിയാണ് എന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ബീച്ചുകളിലെ മാലിന്യം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമീബബയിൽ നിന്നുമെത്തിയ ചീറ്റപുലികളെയും പരിപാടിയിൽ പരാമർശിച്ചു. ചീറ്റകൾ തിരികെ എത്തിയതിൽ രാജ്യത്തെ 130 കോടി ജനങ്ങൾക്കും അഭിമാന നിമിഷമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജനങ്ങൾക്ക് അവയെ ഉടൻ തന്നെ കുനോ ദേശീയോദ്ധ്യനത്തിലെത്തി കാണാൻ കഴിയുമെന്നാണ് പ്രതീക്ഷക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചീറ്റകളെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും മൻ കി ബാത്തിൽ ചൂണ്ടിക്കാട്ടി.
Comments