പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ചെലവഴിച്ചത് 47.54 കോടി രൂപയെന്ന് റിപ്പോർട്ട്. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും പണം വാരിയെറിഞ്ഞുവങ്കിലും വലിയ നേട്ടമുണ്ടാകാനായില്ല. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ ഗോവയിൽ ഭരണം നിലനിർത്തിയ ബി.ജെ.പി 17.75 കോടി രൂപയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ചെലവഴിച്ചത്.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഗോവയിൽ ഏകദേശം 3.5 കോടി രൂപ ചെലവഴിച്ചു. തിരഞ്ഞെടുപ്പ് ചെലവിന്റെ വിശദാംശങ്ങൾ അതത് രാഷ്‌ട്രീയ പാർട്ടികൾ അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചിരുന്നു. ഗോവയിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അധികാരം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ് ഏകദേശം 12 കോടി രൂപ ചെലവഴിച്ചു.
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ച 11 സ്ഥാനാർത്ഥികൾക്ക് 25 ലക്ഷം രൂപ വീതം നൽകി. കൂടാതെ പാർട്ടിയുടെ കേന്ദ്ര ഫണ്ടിൽ നിന്ന് പ്രചാരണത്തിന് തുക ചെലവഴിച്ചു. ഗോവ തിരഞ്ഞെടുപ്പിൽ 10 സ്ഥാനാർത്ഥികളെ നിർത്തിയ ശിവസേന 92 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ചെലവഴിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്തത് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ആയിരുന്നു.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 23 സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും ഒറ്റ സീറ്റും നേടാനായില്ല. സഖ്യകക്ഷിയായ മഹാരാഷ്‌ട്രവാദി ഗോമന്തക് പാർട്ടി 13 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി രണ്ട് പേരെ വിജയിപ്പിച്ചു. എഎപി 39 സ്ഥാനാർത്ഥികളെ നിർത്തി, രണ്ട് സീറ്റുകൾ നേടി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നു.
ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസിന്റെയും എഎപിയുടെയും പ്രവേശനത്തെ കോൺഗ്രസ് പരിഹസിച്ചിരുന്നു. 40 അംഗ നിയമസഭയിൽ 20 സീറ്റുകൾ നേടിയ ബിജെപി രണ്ട് എംജിപി എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. പിന്നീട് പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് എന്നിവരുൾപ്പെടെ 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ബിജെപിയിൽ ചേർന്നു.
Comments