കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയിൽ നിന്ന് മുക്തമല്ലെന്ന് അദ്ദേഹം വിമർശിച്ചു. സ്വർണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. അക്രമങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും വർദ്ധിക്കുന്നു..ഭീകരവാദികൾ കേരളത്തിൽ ശക്തിപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ബി ജെ പി പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലെന്നും അദ്ദേഹം ആരോപിച്ചു.
കോട്ടയത്ത് പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പദ്ധതി ഗുണഭോക്താക്കളായ അഞ്ഞൂറു പേർക്ക് പ്രധാനമന്ത്രിയുടെ ഉപഹാരം എന്ന നിലയിൽ സീലിംഗ് ഫാനുകളും വിതരണം ചെയ്തു.
വിവേചനങ്ങളില്ലാത്ത വികസനമാണ് രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്.കേരളത്തിൽ ഭവന രഹിതരായ രണ്ടു ലക്ഷം പേർക്ക് വീട് നൽകുകയാണ് ലക്ഷ്യം.നാട്ടിലെ ഏറ്റവും പാവപ്പെട്ടവരിലേക്കാണ് നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികൾ എത്തുന്നത്.വികസനത്തിന് കേന്ദ്ര സർക്കാരിനൊപ്പം നിൽക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷേമ ആനുകൂല്യങ്ങളുടെ വിതരണം വിവേചനങ്ങളില്ലാതെ കേന്ദ്ര സർക്കാർ നടപ്പാക്കുകയാണ്.ജൻ ഔഷധി, കിസാൻ സമ്മാൻ നിധി തുടങ്ങി നിരവധി പദ്ധതികൾ ജനകീയമാണ്.ജനിതകരോഗങ്ങൾക്കുള്ള മരുന്നുകൾ വളരെ കുറഞ്ഞ വിലയ്ക്കാണ് ജൻ ഔഷധികൾ വഴി നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് ജെപി നദ്ദ കേരളത്തിലെത്തിയത്.രാവിലെയോടെ കൊച്ചി വിമാനത്താളത്തിൽ എത്തിയ അദ്ദേഹത്തിന് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്.തുടർന്ന് അദ്ദേഹം ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിയിൽ പങ്കെടുത്തു.
Comments