ധാക്ക: ദുർഗാപൂജ ആശംസകൾ നേർന്നതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ലിട്ടൺ ദാസിനെതിരെ ഇസ്ലാമിക മൗലികവാദികളുടെ സൈബർ ആക്രമണം. ബംഗ്ലാദേശിലെ ദുർഗാ പൂജ ആഘോഷങ്ങളുടെ ഭാഗമായ ‘മഹാലയ‘ ആശംസകൾ നേർന്നതാണ് മതമൗലികവാദികൾക്ക് അലോസരമുണ്ടാക്കിയത്. ലിട്ടൺ ദാസിന്റെ ഫേസ്ബുക്ക് പേജിലാണ് പ്രലോഭനങ്ങളും കൊലവിളികളും അധിക്ഷേപങ്ങളും നിറയുന്നത്.
ദുർഗാ ദേവിയുടെ ചിത്രത്തോടൊപ്പമാണ് താരം മഹാലയ ആശംസ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ രൂക്ഷമായ വർഗീയ അധിക്ഷേപങ്ങളാണ് നിറയുന്നത്. ദുർഗാ ദേവി കളിമണ്ണിൽ തീർത്ത വെറുമൊരു രൂപമാണെന്നും, യഥാർത്ഥ ദൈവം ഏകദൈവമായ അള്ളാഹുവാണെന്നും ഒരാൾ പറയുന്നു. അതുകൊണ്ട് ഇസ്ലാമിലേക്ക് മതം മാറാനാണ് ഇയാളുടെ ഉപദേശം.
ലോകത്തിലെ ഏറ്റവും മികച്ച മതമാണ് ഇസ്ലാമെന്നാണ് മിയാദ് എന്നയാളുടെ കമന്റ്. ചിലർ ഭീഷണിയുടെ സ്വരത്തിലാണ് മതം മാറാൻ പ്രേരിപ്പിക്കുന്നത്. സത്യവിശ്വാസി ആകാത്തവരുടെ വിധി കൊല്ലപ്പെടാനാണെന്ന് മറക്കരുതെന്നും ബംഗാളി ഭാഷയിൽ ഭീഷണി കമന്റുകൾ നിറയുന്നു.
ബംഗ്ലാദേശിൽ ഹിന്ദു കായിക താരങ്ങൾക്കെതിരായ വർഗീയ അധിക്ഷേപങ്ങൾ തുടർക്കഥയാകുകയാണ്. ഹിന്ദുവായതിനാൽ ബംഗ്ലാദേശി ക്രിക്കറ്റ് താരം സൗമ്യ സർക്കാരിനെ തനിക്ക് കാണേണ്ട എന്ന് മദ്രസ വിദ്യാർത്ഥിയായ ബംഗ്ലാദേശി ബാലൻ പറയുന്ന വീഡിയോ അടുത്തയിടെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Comments