ന്യൂഡൽഹി: ഇത്തവണത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തി. ജൻമനാ ഡൗൺ സിൻഡ്രോം ബാധിച്ച, സൂറത്തിലെ അൻവി എന്ന പതിന്നാലുകാരിയെ. രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ വീതം യോഗ അഭ്യസിച്ച് ജീവിതത്തിലെ ചൈതന്യം വീണ്ടെടുക്കുന്ന അൻവിയെ പ്രതീക്ഷയുടെ പ്രകാശ കിരണമായിട്ടാണ് പ്രധാനമന്ത്രി പരിചയപ്പെടുത്തിയത്. അൻവിയുമായും അവളുടെ യോഗയുമായുമുള്ള തന്റെ കണ്ടുമുട്ടൽ അവിസ്മരണീയമാണെന്ന് ആയിരുന്നു പ്രധാനമന്ത്രി മൻ കി ബാത്തിൽ വിശേഷിപ്പിച്ചത്.
കഴിഞ്ഞ 10 നാണ് പ്രധാനമന്ത്രി അൻവിയെ നേരിട്ട് കണ്ടത്. അവൾക്ക് മുൻപിൽ അദ്ദേഹം യോഗയും ചെയ്തിരുന്നു. പാരാ സ്പോർട്സിൽ ഉൾപ്പെടെ ഇന്ത്യ വിജയക്കൊടി പാറിക്കുന്ന കാര്യം പരാമർശിച്ചാണ് പ്രധാനമന്ത്രി അൻവിയുടെ കഥ ശ്രോതാക്കൾക്കായി പങ്കുവെച്ചത്.
ജന്മനാ ഡൗൺ സിൻഡ്രോം ബാധിച്ച അൻവി കുട്ടിക്കാലം മുതൽ ഗുരുതരമായ ഹൃദ്രോഗവുമായി മല്ലിടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൂന്ന്മാസം മാത്രം പ്രായമുള്ളപ്പോൾ ഓപ്പൺഹാർട്ട് സർജറിക്ക് വിധേയയായി. ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അൻവിയോ അവളുടെ മാതാപിതാക്കളോ തോൽവിക്കു വഴങ്ങിയില്ല. അൻവിയുടെ മാതാപിതാക്കൾ ഡൗൺ സിൻഡ്രോമിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും ശേഖരിക്കുകയും അൻവി മറ്റുള്ളവരെ ആശ്രയിക്കുന്നത് എങ്ങനെ കുറയ്ക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു.
ഒരു ഗ്ലാസ് വെള്ളം എങ്ങനെ ഉയർത്താം, ഷൂലെയ്സ് എങ്ങനെ കെട്ടാം, വസ്ത്രങ്ങൾ, ബട്ടൺ എങ്ങനെ ഇടാം തുടങ്ങിയ ചെറിയ കാര്യങ്ങൾ അവർ അൻവിയെ പഠിപ്പിക്കാൻ തുടങ്ങി. അൻവി പഠിക്കാനുള്ള മനസ്സ് കാണിച്ചതും കഴിവ് തെളിയിച്ചതും മാതാപിതാക്കളുടെ ഉത്സാഹം വർദ്ധിപ്പിച്ചു.
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് കഴിയുന്ന സമയത്തായിരുന്നു, വേദനയിൽ നിന്നും രക്ഷ നേടാൻ മകൾ കാലുകൾ ചുമലിനോട് ചേർത്ത് ഉറങ്ങുന്നത് അമ്മയുടെ ശ്രദ്ധയിൽ പെട്ടത്. അവളുടെ ശരീരത്തിന്റെ വഴക്കം തിരിച്ചറിഞ്ഞ അവർ അൻവിയെ യോഗയിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമിച്ചു.
എന്നാൽ അൻവിക്ക് സ്വന്തം കാലിൽ നിൽക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നിട്ടും മാതാപിതാക്കൾ അവളെ പ്രോത്സാഹിപ്പിച്ചു. അമ്മയോടൊപ്പം യോഗ അഭ്യസിക്കാൻ തുടങ്ങിയ അവൾ ഇപ്പോൾ യോഗയിൽ വിദഗ്ധയായി മാറി. ഇന്ന് അൻവി രാജ്യത്തുടനീളമുള്ള മത്സരങ്ങളിൽ പങ്കെടുക്കുകയും മെഡലുകൾ നേടുകയും ചെയ്യുന്നു. യോഗയാണ് അൻവിക്ക് പുതുജീവൻ നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യോഗ അൻവിയുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുത്തി, ഇപ്പോൾ അവളുടെ ആത്മവിശ്വാസം അതിശയകരമായി വർദ്ധിച്ചുവെന്ന് മാതാപിതാക്കൾ തന്നോട് പറഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. യോഗ അൻവിയുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുകയും മരുന്നുകളുടെ ആവശ്യകത കുറയ്ക്കുകയും ചെയ്തു.
യോഗയുടെ ശക്തി പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അൻവി ഒരു മികച്ച കേസ് സ്റ്റഡിയാണെന്ന് കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികൾക്ക് അത്തരം ഗവേഷണങ്ങൾ വലിയ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments